കാഠ്മണ്ഡു: നേപ്പാളിലെ ഏക അന്താരാഷ്ട്ര വിമാനത്താവളം റൺവേയിൽ പുലിയെ കണ്ടതിനേത്തുടർന്ന് അര മണിക്കൂറോളം അടച്ചിട്ടു. വിമാനത്തിലെ പൈലറ്റാണ് റൺവേയിൽ പുലിയെ കണ്ടത്. ഇതേത്തുടർന്ന് വനപാലകരും, സുരക്ഷാജീവനക്കാരും ചേർന്ന് പ്രദേശമാകെ തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. പുലി വിമാനത്താവളത്തിലെ ഓവു ചാലുകളിൽ എവിടെയെങ്കിലും ഒളിച്ചതാകാമെന്നാണ് കരുതുന്നത്.
സംഭവത്തേത്തുടർന്ന് ഒരു അന്താരാഷ്ട്ര വിമാനസർവ്വീസ് വൈകിയതായി റിപ്പോർട്ടുണ്ട്. കാഠ്മണ്ഡു വിമാനത്താവളം വനത്തോടും, മലനിരകളോടും ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് ചില സമയങ്ങളിൽ പുലിയിറങ്ങുന്നതായി വാർത്തകൾ പുറത്തു വരാറുണ്ട്.
ഒരേയൊരു റൺവേ മാത്രമുളള വിമാനത്താവളത്തിൽ പക്ഷികളും, അലഞ്ഞു നടക്കുന്ന കന്നുകാലികളും സുരക്ഷാപ്രശ്നങ്ങൾ സൃഷ്ടിക്കുക പതിവാണ്.