ന്യൂഡൽഹി: ഹിമാചൽപ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിംഗിന്റെ ഫാം ഹൗസ് എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ഫാം ഹൗസ് പിടിച്ചെടുത്തത്. അതേസമയം ഹിമാചലിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തി.
ഫാം ഹൗസ് വാങ്ങിയതിൽ ഒരു കോടി രൂപ പണമായി രേഖകളിൽ കാണിക്കുകയും അഞ്ച് കോടിയോളം രൂപ പണമായി നൽകുകയും ചെയ്തതായി കണ്ടെത്തിയ സാഹചര്യത്തിലാണ് എൻഫോഴ്സ്മെൻറ് നടപടി എടുത്തത്. അനധികൃത സ്വത്ത് സമ്പാദനം, അഴിമതി ഉൾപ്പടെയുളള ആരോപണങ്ങൾ നേരത്തെ തന്നെ വീരഭദ്രസിംഗിന്റെ മേൽ ആരോപിച്ചിരുന്നു. ഹിമാചൽ മുഖ്യമന്ത്രിയുടെ ഭാര്യയും മറ്റ് കുടുംബാഗങ്ങളും ഉൾപ്പടെ ഉളളവർ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായും ആരോപണങ്ങൾ ഉണ്ട്.
അതെസമയം കോൺഗ്രസ് നേതൃത്വം ഇവരെ സംരക്ഷിക്കുന്ന നിലപാടിലാണ്. എന്നാൽ ഹിമാചലിൽ കോൺഗ്രസിനുളളിൽ നിന്ന് തന്നെ വീരഭദ്രസിംഗിനെതിരെയുളള നീക്കങ്ങൾ നടക്കുന്നതായാണ് സൂചന. തെളിവുകളടക്കം നിരത്തി എൻഫോഴ്സ്മെൻറ് നടപടി എടുത്തതിനെ തുടർന്ന് ഹിമാചലിൽ മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി ദേശീയ നേതൃത്വം അടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഹിമാചലിൽ പ്രതിപക്ഷ പ്രതിഷേധം ഇരമ്പുകയാണ്.