കോഴിക്കോട്: ജിഷ്ണു പ്രണോയ് കൊല്ലപ്പെട്ട് മൂന്ന് മാസാമാകാറായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മാതാപിതാക്കള്‍ ബുധനാഴ്ച മുതല്‍ ഡി.ജി.പിയുടെ വസതിക്ക് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നു.
ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 27 മുതല്‍ അനിശ്ചിതകാല സമരം നടത്താന്‍ അമ്മ മഹിജ തീരുമാനിച്ചിരുന്നു. എന്നാല്‍ അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഡി.ജി.പി ലോക് നാഥ് ബഹ്റ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. എന്നാല്‍ ജിഷ്ണുവിന്റെ വിയോഗമുണ്ടായി 88 ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനാല്‍ ബുധനാഴ്ച മുതല്‍ ഡി.ജി.പി ഓഫീസിന് മുന്നില്‍ അനിശ്ചിത കാലസമരം നടത്തുമെന്ന് മാതാപിതാക്കള്‍ പ്രഖ്യാപിച്ചു.
ജിഷ്ണുവിന്റെ ഫോണില്‍ നിന്ന് നഷ്ടപ്പെട്ട സന്ദേശങ്ങള്‍ പൊലീസ് വീണ്ടെടുത്തതോടെ കേസില്‍ വഴിത്തിരിവുണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയുടെ ഡിസംബര്‍ രണ്ടിന് നടത്തേണ്ടിയിരുന്ന ഒരു പരീക്ഷ ക്രിസ്തുമസിന് ശേഷമെ ഉണ്ടാകൂ എന്നറിയിച്ചതോടെ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർത്ഥികളെല്ലാം വീടുകളിലേക്ക് പോയിരുന്നു. ഇതിനിടെ തീരുമാനം മാറ്റുകയും ഡിസംബര്‍ 13ന് പരീക്ഷ നിശ്ചയിക്കുകയും ചെയ്തു. ഈ തീരുമാനത്തിനെതിരെ വിദ്യാര്‍ഥികളെ സംഘടിപ്പിക്കാനായി ജിഷ്ണു വാട്സ് ആപ്പ് മെസേജുകളും ശബ്ദ സന്ദേശവും അയക്കുകയും വിദ്യാഭ്യാസ മന്ത്രിക്ക് പരീക്ഷ മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ട് കത്തെഴുതുകയും ചെയ്തിരുന്നു.
ഇത് പാമ്പാടി നെഹ്റു കോളേജ് മാനേജ്മെന്റില്‍ അതൃപ്തി ഉണ്ടാക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായിട്ടാകാം ജിഷ്ണുവിനെ കോളേജില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചതെന്നും കരുതപ്പെടുന്നു. എന്തായാലും ജിഷ്ണുവിന്റെ ഫോണില്‍ നിന്ന് വീണ്ടെടുത്ത ഈ ശബ്ദ സന്ദേശങ്ങളക്കം തെളിവുകള്‍ പൊലീസ് കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കും. അതോടെ കേസിലെ പ്രതികള്‍ക്കെതിരെയുളള കുരുക്ക് മുറുകുമെന്ന് മാത്രമല്ല അന്വേഷണം ഊർജ്ജിതമാകാനും സാദ്ധ്യതയുണ്ട്.