ഉധംപൂർ: പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ദുർഘടസന്ധിയിൽ സംസ്ഥാനസർക്കാരിന് പിന്തുണ നൽകിയത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള കേന്ദ്രസർക്കാരാണെന്ന് മെഹബൂബ മുഫ്തി പറഞ്ഞു. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനിയെ സൈന്യം വധിച്ചതിനേത്തുടർന്ന് വിഘടനവാദികൾ നേതൃത്വം നൽകിയ കലാപകാലത്തേക്കുറിച്ചു വിവരിക്കുകയായിരുന്നു മുഫ്തി.
ഞായറാഴ്ച വൈകിട്ട് ഉധംപൂരിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. താഴ്വരെ നേരിട്ട കലാപം എന്റെ സർക്കാരിന് ഒറ്റയ്ക്കു നേരിടാൻ കഴിയുന്നതായിരുന്നില്ല; മുഫ്തി പറഞ്ഞു. പ്രധാനമന്ത്രി, കേന്ദ്രസർക്കാരിന്റെ പൂർണ്ണ പിന്തുണയാണ് ആ കാലത്ത് നൽകിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഏതു സമയത്തും സഹായം നൽകാൻ സന്നദ്ധനായി സംസ്ഥാനത്തിനു വേണ്ടതെല്ലാം ചെയ്തെന്നും അവർ പറഞ്ഞു.
വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായ സ്ഥലമാണ് കശ്മീരെന്ന് ലോകത്തോട് പറയണമെന്നും മെഹബൂബ മുഫ്തി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.