ന്യൂഡൽഹി: മുതിർന്ന ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗിന് വനിതാ പ്രവർത്തകയുടെ മർദ്ദനം. രജൗരി ഗാർഡൻ അസംബ്ലി മണ്ഡലത്തിൽ നിന്നുളള എ.എ.പി വാളണ്ടിയർ സിമ്രാൻ ബേദിയാണ് സഞ്ജയ് സിംഗിനെ മർദ്ദിച്ചത്. രജൗരിയിൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു സിംഗ്.
പോൾ ടിക്കറ്റ് വിതരണത്തിൽ പാർട്ടി നടത്തിയ അഴിമതി സംബന്ധിച്ച് സംസാരിക്കാൻ അനുവദിക്കാഞ്ഞതിനാണ് താൻ സിംഗിനെ തല്ലിയതെന്ന് സിമ്രാൻ ബേദി പറഞ്ഞു. പല തവണ ഈ വിഷയം അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സിംഗ് തന്നെ അതിനനുവദിക്കാതിരിക്കുകയായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം വിഷയത്തിൽ സഞ്ജയ് സിംഗിൽ നിന്നും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും, എന്നാൽ സംഭവത്തേക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.