ലഖ്നൗ: പ്രചണ്ഡ് ബുന്ദേൽഖണ്ഡ് മേഖലയിൽ കുടിവെളളം ഉറപ്പാക്കുന്നതിന് 47 കോടി രൂപയുടെ പദ്ധതിയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആവശ്യമെങ്കിൽ സംസ്ഥാനസർക്കാർ അധിക തുക അനുവദിക്കുമെന്നും, എന്തു തന്നെയായാലും പ്രദേശത്തെ ജനങ്ങൾക്കും, കന്നുകാലികൾക്കും കുടിവെളളലഭ്യത ഉറപ്പായിരിക്കണമെന്നും യോഗി ആദിത്യനാഥ് നിർദ്ദേശിച്ചു.
യോഗി ആദിത്യനാഥ് ഈ മാസം പ്രദേശത്ത് സന്ദർശനം നടത്തുമെന്നും സർക്കാർ വക്താവ് മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു. സംസ്ഥാനസർക്കാർ ഈ പ്രദേശത്തിന്റെ വികസനത്തിനാവശ്യമായ പദ്ധതി തയ്യാറാക്കി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരൾച്ചയോട് നിരന്തരം പോരാടുന്ന പ്രദേശമാണിത്. കഴിഞ്ഞ വർഷം ഏപ്രിലിൽ കേന്ദ്രസർക്കാരിന്റെ വരൾച്ചാ ദുരുതാശ്വാസ നിധിയിൽ നിന്നും 1,304 കോടി രൂപ ഈ പ്രദേശത്തിനായി അനുവദിച്ചു നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നു ഇത്.
സംസ്ഥാനത്തെ കാർഷിക, കാർഷികേതര ആവശ്യങ്ങൾക്കായി ജല ലഭ്യത ഉറപ്പു വരുത്തുന്നതിനുളള പദ്ധതികൾ മുൻഗണനാടിസ്ഥാനത്തിൽ അതീവ പ്രാധാന്യത്തോടെ നടപ്പാക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.