മഥുര: ഉത്തർപ്രദേശിലെ മഥുര ജില്ലാ ആശുപത്രിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഡ്യൂട്ടിയിൽ പ്രവേശിക്കാതിരുന്ന എമർജൻസി വിഭാഗം ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ്. വൃന്ദാവൻ ആശുപത്രിയിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് നടത്തിയ മിന്നൽ പരിശോധനയിലാണ് മുൻകൂർ അനുമതിയില്ലാതെ ഡ്യൂട്ടി ഡോക്ടർ സ്ഥലം വിട്ടത് കണ്ടെത്തിയത്. പുതിയ ഭരണപരിഷ്കാരങ്ങളുടെ ഭാഗമായാണ് എ.ഡി.എം ആശുപത്രിയിൽ പരിശോധന നടത്തിയത്.
ഡോ. പ്രമോദിനാണ് എ.ഡി.എം കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. 100 പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുളള ആശുപത്രിയിൽ കിടക്ക വിരികൾ വൃത്തിശൂന്യമായിരുന്നുവെന്നും, ആശുപത്രിയിൽ ശുചിത്വം പാലിക്കുന്നില്ലെന്നും, അന്തരീക്ഷം ദുർഗന്ധം നിറഞ്ഞതായും കണ്ടെത്തിയതായി എ.ഡി.എം രവീന്ദ്രമുകാർ മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.
ഔഷധവിതരണത്തിലും ക്രമക്കേടു കണ്ടെത്തിയതായി എ.ഡി.എം ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച രജിസ്റ്റർ സൂക്ഷിക്കുന്നതിലും ആശുപത്രിക്ക് വീഴ്ച പറ്റിയിട്ടുണ്ട്. ഏഴു ദിവസത്തിനുളളിൽ ക്രമക്കേടുകൾ പരിഹരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആശുപത്രി സൂപ്രണ്ട് ഡോ. എസ്.കെ മജൂംദാറിന് അന്ത്യശാസനം നൽകിയതായും എ.ഡി.എം അറിയിച്ചു.
മറ്റു മേഖലകളിലെന്ന പോലെ ആരോഗ്യമേഖലയിലും കുത്തഴിഞ്ഞ നടപടികളാണ് ഉത്തർപ്രദേശിൽ തുടർന്നു പോന്നിരുന്നത്. യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വരുത്തിയ ഭരണപരിഷ്കാരങ്ങളുടെ ഭാഗമായാണ് ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തിയത്.