ഉധംപൂർ: വിഘടനവാദികൾ എറിയുന്ന കല്ലുകൾകൊണ്ട് യുവാക്കൾ പുതിയ കശ്മീർ പടുത്തുയർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീരിലെ ഉധംപൂരിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ഭാരതീയനും കശ്മീരിന്റെ സൗന്ദര്യം നേരിൽ കണ്ട് ആസ്വദിക്കുന്നതിന് ആഗ്രഹമുളളവരാണ്. മനോഹരമായ ഈ താഴ്വരയുടെ സൗന്ദര്യം നിരവധി ജനങ്ങളെ കശ്മീരിലേക്കെത്തിക്കും. വിനോദസഞ്ചാര മേഖല വികസിക്കുന്നതോടെ സാമ്പത്തികപുരോഗതിയുമുണ്ടാകും; പ്രധാനമന്ത്രി പറഞ്ഞു.
ചില വഴിതെറ്റിയ യുവത്വങ്ങൾ കശ്മീരിൽ സൈന്യത്തിനെതിരേ കല്ലെറിയുമ്പോൾ, അതേ കശ്മീരിലെ യുവാക്കൾ തന്നെ അതേ കല്ലുകളുപയോഗിച്ച് ഇവിടെ അടിസ്ഥാനസൗകര്യങ്ങൾ പണിതുയർത്തുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കശ്മീരികൾ ചെനാനി തുരങ്കത്തിന്റെ നിർമ്മിതിക്കായി കഠിനാദ്ധ്വാനം ചെയ്തതായും, താൻ അവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ടൂറിസത്തിന്റെയും, ടെറസിസത്തിന്റെയും പാതകളിൽ ഏതാണ് തിരഞ്ഞെടുക്കേണ്ടതെന്ന് കശ്മീരിലെ യുവാക്കളാണ് തീരുമാനിക്കേണ്ടത്. രക്തച്ചൊരിച്ചിലുകളുടെ പാത ആരേയും ഒരിക്കലും സഹായിച്ചിട്ടില്ല. സഹായിക്കുകയുമില്ല; അദ്ദേഹം പറഞ്ഞു.
താൻ കശ്മീർ സന്ദർശിക്കുമ്പോഴെല്ലാം മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയിയുടെ കാഴ്ചപ്പാടുകളും, പ്രയത്നവും അനുസ്മരിക്കുക സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം തുരങ്കത്തിനായുളള പദ്ധതി പ്രഖ്യാപിച്ച ഉടൻ തന്നെ സംസ്ഥാനസർക്കാർ അതിനായുളള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിന്റെ പേരിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയോട് താൻ പ്രത്യേക നന്ദിയറിയിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ ആത്മ മന്ത്രം വികസനം മാത്രമാണ്. അത് സാർത്ഥകമാക്കാനുളള വഴി ജനപങ്കാളിത്തമാണ്. രാജ്യത്തിന്റെ വികസനത്തിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.