പാലക്കാട്: കൊക്കോകോള കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാൻ പുതിയ നിയമ നിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് പ്ലാച്ചിമട സമര സമിതി രണ്ടാം ഘട്ട സമരത്തിനൊരുങ്ങുന്നു. പ്ലാച്ചിമട സമരത്തിന് പതിനഞ്ച് വർഷം തികയുന്ന എപ്രിൽ 22 ന് പ്രക്ഷോഭം ആരംഭിക്കാനാണ് സമരസമിതിയുടെ തീരുമാനം.
പ്ലാച്ചിമടയിലെ കൊക്കോ കോള കമ്പനി അടച്ചു പൂട്ടിയിട്ട് പന്ത്രണ്ടു വർഷം കഴിഞ്ഞു. എന്നാൽ കമ്പനിയുടെ ജലചൂഷണം മൂലം നഷ്ടം സംഭവിച്ച കർഷകർക്ക് നാളിതുവരെയായിട്ടും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. പ്ലാച്ചിമടയിലെ കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ അധികാരത്തിലേറിയ ശേഷം കർഷകർക്ക് നൽകിയ വാക്ക് പാലിക്കാൻ ഇടതുപക്ഷ സർക്കാറിന് സാധിച്ചിട്ടില്ല . ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്ലാച്ചിമട സമരസമിതി രണ്ടാം ഘട്ട സമരത്തിനൊരുങ്ങുന്നത്.
കൊക്കോ കോളയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാൻ പുതിയ നിയമ നിർമ്മാണം നടത്തണമെന്ന് സമരസമിതി ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ ഭരണ- പ്രതിപക്ഷ പാർട്ടികൾ തന്ന വാഗ്ദാനം നടപ്പിലാക്കണമെന്നും സമരസമിതി വ്യക്തമാക്കി.