സിയൂൾ : ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയൻ പ്രഥമ വനിത പ്രസിഡന്റ് പാർക്ക് ദിൻഹിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അഴിമതി കേസിലാണ് അറസ്റ്റ്. ദിൻഹി കുറ്റക്കാരി ആണെന്ന് ഭരണഘടന കോടതിയും ശരിവെച്ചു. മെയ് മാസം പുതിയ തെരഞ്ഞെടുപ്പ് നടക്കും.
സാംസംഗ് ഉൾപ്പടെയുള്ള വമ്പൻ കമ്പനികളിൽ നിന്നും ദക്ഷിണകൊറിയൻ പ്രഥമ വനിത പ്രസിഡന്റ് പാർക്ക് ദിൻഹിയുടെ വിശ്വസ്ഥ സുഹൃത്ത് ചോയി സൂൺസിൽ നിന്ന് വൻ തുക സംഭാവനയായി കൈപ്പറ്റി, സ്വന്തം കമ്പനിയിൽ നിക്ഷേപിച്ചതാണ് ദിൻഹിക്ക് വിനയായത്. സർക്കാരിൽ ഔദ്യോഗിക പദവിയൊന്നും തന്നെ ഇല്ലാത്ത ചോയിക്ക് സർക്കാർ രേഖകൾ പരിശോധിക്കാനും മറ്റും അവസരം നൽകിയതുവഴി പാർക്ക് അധികാര ദുർവിനിയോഗം നടത്തിയെന്നായിരുന്നു ആരോപണം.
സംഭവത്തിൽ ഇംപീച്ച്മെന്റ് ചെയ്യപ്പെട്ട പാർക്ക് ദിൻഹി കുറ്റക്കാരി എന്ന് തെളിയുകയും, തുടർന്ന് ഇംപീച്ച്മെന്റ് ചെയ്ത പാർലമെന്റിന്റെ നടപടിയെ ഭരണഘടനാ കോടതി ശരിവെക്കുകയും ചെയ്തു. തുടർന്നാണ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. പാർക്ക് ദിൻഹിയെ അറസ്റ്റ് ചെയ്യണമെന്ന പ്രോസിക്യൂട്ടർമാരുടെ ആവശ്യം കോടതി അംഗികരിക്കുകയായിരുന്നു.
വരും ദിവസങ്ങളിൽ പാർക്കിന് കുറ്റപത്രം നൽകും. കൈക്കൂലി കേസിൽ കൂടി പാർക്ക് കുറ്റക്കാരി എന്ന് തെളിയുകയാണെങ്കിൽ പത്ത് വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം. അതെസമയം ദിൻഹിയെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ മെയ് മാസം പുതിയ തെരഞ്ഞെടുപ്പ് നടക്കും. 2012ൽ ദിൻഹിയോട് തോറ്റ പ്രതിപക്ഷ ലിബറൽ നേതാവ് മൂൺജോയിനാണ് വിജയസാധ്യത കൽപ്പിക്കുന്നത്.