ന്യൂഡൽഹി: ഹിമാലയം തുരന്ന് നിര്‍മ്മിച്ച രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച രാഷ്ട്രത്തിന് സമര്‍പ്പിക്കും. 9.2 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള പാത ഉധംപൂര്‍ ജില്ലയിലെ ചെനാനിയില്‍ ആരംഭിച്ച് റംബാന്‍ ജില്ലയിലെ നഷ്റിയില്‍ അവസാനിക്കും. 5 വര്‍ഷത്തെ പരിശ്രമത്തിലൂടെയാണ് ജമ്മുവില്‍ നിന്ന് ശ്രീനഗറിലേയ്ക്കുള്ള ദേശീയ പാത 44 ല്‍ 3,720 കോടി രൂപ ചെലവിലാണ് ഈ തുരങ്കം നിര്‍മ്മിച്ചിട്ടുള്ളത്.
സമുദ്ര നിരപ്പില്‍ നിന്ന് 1,200 മീറ്റര്‍ ഉയരത്തിലാണ് ഈ തുരങ്ക പാത സ്ഥിതി ചെയ്യുന്നത്. കുദ്, പറ്റ്നിടോപ് എന്നിവിടങ്ങള്‍ വഴിയുള്ള മഞ്ഞുവീഴ്ചയും, മലയിടിച്ചിലുമുള്ള ദുര്‍ഘടമേറിയ പാതയിലൂടെയുള്ള യാത്രയാണ് ഈ തുരങ്ക പാത യാഥാര്‍ത്ഥ്യമാകുന്നതിലൂടെ ഒഴിവാകുന്നത്. ഈ തുരങ്കം വഴി സഞ്ചരിക്കുന്നതിലൂടെ 30 കിലോ മീറ്ററാണ് ലാഭിക്കാനാവുക. യാത്രാ സമയത്തില്‍ രണ്ട് മണിക്കൂര്‍ കുറവുണ്ടാകും.
ഒട്ടേറെ സവിശേഷതകളോടെയാണ് ഈ തുരങ്കം നിര്‍മ്മിച്ചിട്ടുള്ളത്. തുരങ്കത്തിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ പുറത്ത് നിന്ന് നിയന്ത്രിക്കാവുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. തുരങ്കത്തിനുള്ളിലെ വാഹനഗതി, വായു സഞ്ചാരം തുടങ്ങിയവയെല്ലാം ഇങ്ങനെ നിയന്ത്രിക്കാം. അടിയന്തര ഘട്ടങ്ങളില്‍ വാഹനങ്ങളില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ച് പുറത്തെത്തിക്കാനുള്ള സംവിധാനവുമുണ്ട്.
തുരങ്കത്തിനുള്ളില്‍ ഓരോ 8 മീറ്ററിനുമിടയില്‍ ശുദ്ധവായു കടക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം വെന്റിലേഷന് സംവിധാനമുള്ള രാജ്യത്തെ ആദ്യത്തെയും, ലോകത്തെ ആറാമത്തെയും തുരങ്കമാണിത്. നിരീക്ഷണത്തിനായി 124 ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇത് നിയന്ത്രിക്കാന്‍ അത്യാധുനിക സംവിധാനങ്ങളുള്ള ഇന്റഗ്രേറ്റഡ് ടണല്‍ കണ്ട്രോള് റൂം പ്രവര്‍ത്തിക്കും. ജമ്മു കാശ്മീരിലെ 2000ൽ അധികം ചെറുപ്പക്കാർക്ക് ഈ പദ്ധതിയിലൂടെ തൊഴില്‍ നല്കി.