ദോഹ : ഭീകരതയ്ക്കെതിരേ മൗനംപാലിക്കരുതെന്ന് ഖത്തർ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ജോര്ദാനില്നടന്ന അറബ് ലീഗ് കൗണ്‍സിലിലാണ് അമീര്‍ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.ഭീകരതയ്ക്കെതിരേ ശക്തമായിപോരാടാന് അറബ് സമൂഹത്തിന്റെ ഐക്യം അനിവാര്യമാണെന്ന് അമീര്‍ ചൂണ്ടിക്കാട്ടി.അറബ് സമൂഹത്തില്‍ പരസ്പരമുള്ള വിയോജിപ്പ് ഭീകരതയ്ക്കെതിരേയുള്ള പോരാട്ടത്തെ ദുര്‍ബലമാക്കും.
രാഷ്ട്രീയതാത്പര്യം ലക്ഷ്യമിട്ട് സാധാരണക്കാരായ ജനങ്ങള്ക്കുനേര്ക്ക് അക്രമം അഴിച്ചുവിടുന്നു. അതുകൊണ്ടുതന്നെ ഭീകരവാദത്തിന്റെ താത്പര്യം കൃത്യമായി തിരിച്ചറിഞ്ഞുവേണം അതിനെതിരേ പോരാടാനെന്നും അമീര്‍ ആഹ്വാനംചെയ്തു.ഭീകരതയ്ക്കെതിരേ പോരാടാന്‍ പദ്ധതി ആസൂത്രണംചെയ്യുമ്പോള്‍ രാഷ്ട്രീയതാത്പര്യങ്ങളും അധികാരകേന്ദ്രങ്ങള്‍ തമ്മിലുള്ള പോരാട്ടവുമെല്ലാം മനസ്സിലാക്കിവേണം നയം രൂപവത്കരിക്കാനെന്നും അമീര്‍ പറഞ്ഞു.സുരക്ഷിതത്വത്തിന്റെയും അസ്ഥിരതയുടെയും കാര്യത്തിലാണ് അറബ് മേഖല ഏറ്റവുംകൂടുതല്‍ പ്രതിസന്ധി നേരിടുന്നത്.
ഭീകരതയ്ക്കെതിരേ ഒരുമിച്ചുനിന്ന് പോരാടാനായി അറബ് മേഖലയില്‍ പൊതുനയവും കാഴ്ചപ്പാടും ഉണ്ടാകണം. മതപരവും വിശ്വാസപരവുമായ മൂല്യങ്ങളെയും നിലപാടുകളെയും സംരക്ഷിച്ചുകൊണ്ടുവേണം ഭീകരതയ്ക്കെതിരേ പോരാടാനെന്നും അമീര്‍ ഓര്‍മിപ്പിച്ചു.
യുവജനങ്ങളെപ്പോലും നാശത്തിലേക്ക് നയിക്കുന്ന ഭീകരതയ്ക്കെതിരേ മൗനംപാലിക്കരുതെന്നും അമീര്‍ പറഞ്ഞു. പലസ്തീന്, സിറിയ, ലിബിയ, യെമെന്‍ എന്നിവിടങ്ങളിലെ പ്രതിസന്ധികളും അതിന് പരിഹാരങ്ങളും നിര്‍ദേശിച്ചാണ് അമീര്‍ പ്രസംഗം അവസാനിപ്പിച്ചത്. ഭീകരതയ്ക്കെതിരേയുള്ള എല്ലാ പോരാട്ടങ്ങള്‍ക്കും ഖത്തറിന്റെ പിന്തുണയും അദ്ദേഹം ഉറപ്പുനല്‍കി.