ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്ക് അധികാരത്തോടുളള അതിമോഹം മാത്രമാണുളളതെന്നും പൊതുജനങ്ങളെ കൊളളയടിക്കുകയാണെന്നും ഭാരതീയ ജനതാപാർട്ടിയുടെ ഡൽഹി അദ്ധ്യക്ഷൻ മനോജ് തിവാരി.
വളരെ പ്രതീക്ഷയോടെയാണ് ഡൽഹിയിലെ ജനങ്ങൾ ആം ആദ്മി പാർട്ടിയെ അധികാരത്തിലെത്തിച്ചത്. എന്നാൽ പാർട്ടിക്ക് അധികാരമോഹം മാത്രമേയുളളൂ. ഡൽഹിയിലെ ജനങ്ങളെ കൊളളയടിക്കുകയായിരുന്നു ആം ആദ്മി പാർട്ടി ചെയ്തത്; അദ്ദേഹം പറഞ്ഞു.
കുടിവെളളക്ഷാമം പരിഹരിക്കുമെന്ന ആം ആദ്മി പാർട്ടിയുടെ വാഗ്ദാനം ജലരേഖയായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹിയുടെ പല ഭാഗത്തും ഇന്നും കുടിവെളള ക്ഷാമം രൂക്ഷമാണ്. ഇത്രയും രൂക്ഷമായ ജലക്ഷാമത്തിൽ ജനങ്ങൾ വലയുമ്പൊഴും ഡൽഹിക്കു പുറത്ത് ആം ആദ്മി പാർട്ടിയുടെ പരസ്യം നൽകുന്നതിനായി കെജ്രിവാൾ സർക്കാർ ചിലവഴിച്ചത് 97 കോടി രൂപയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആം ആദ്മി പാർട്ടി സ്വാർത്ഥലാഭത്തിനു വേണ്ടി പൊതുമുതൽ ദുരുപയോഗം ചെയ്യുകയാണെന്ന് ബി.ജെ.പി നേതാവ് ആർ.പി സിംഗും പറഞ്ഞു. നിർമ്മാണ തൊഴിലാളികളുടെ ക്ഷേമനിധിയിൽ നിന്നും 90 കോടി രൂപയാണ് കെജ്രിവാൾ സർക്കാർ വകമാറ്റി ചിലവഴിച്ചതെന്നും അദ്ദേഹം പറഞ്ഞു.