തിരുവനന്തപുരം: സംസ്ഥാനത്ത് ബെവ്കോ ഔട്ട്ലറ്റുകൾക്ക് പരിധി വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ലൈസൻസ് നേടിയാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എവിടെ വേണമെങ്കിലും പ്രവർത്തിക്കാമെന്ന വ്യവസ്ഥ താലൂക്കിൽ എവിടെ വേണമെങ്കിലും പ്രവർത്തിക്കാം എന്ന രീതിയിലേക്ക് മാറ്റി മന്ത്രി ജി. സുധാകരനാണ് ഉത്തരവിറക്കിയത്. ഔട്ട്ലറ്റുകൾക്ക് അനുമതി നിഷേധിക്കുന്ന പഞ്ചായത്തു ഭരണ സമിതികൾക്കെതിരെയും മന്ത്രി രംഗത്തെത്തി.
പാതയോരത്തെ മദ്യശാലകൾ മാറ്റി സ്ഥാപിക്കണമെന്ന സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ ഔട്ട്ലറ്റുകൾ മാറ്റി സ്ഥാപിച്ചപ്പോൾ ഉണ്ടാകുന്ന പ്രതിക്ഷേധം സർക്കാരിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരമായി ലൈസൻസ് അതിർത്തി പുനർനിർണയിക്കാൻ ബെവ്കോയാണ് സർക്കാരിനോട് ആവശ്യപ്പെട്ടത്.
ഇനിമുതൽ ഒരുപഞ്ചായത്തിൽ എതിർപ്പുണ്ടായാൽ താലൂക്കിലെ മറ്റ് പഞ്ചായത്തിലേക്ക് ഔട്ട്ലറ്റ് മാറ്റി സ്ഥാപിക്കാനാകും. കോടതി ഉത്തരവ് പ്രകാരം ദേശീയ സംസ്ഥാന പാതയോരത്തെ 34 ഔട്ട്ലറ്റുകളാണ് മാറ്റിയത്. ഇനി 145 എണ്ണം മാറ്റി സ്ഥാപിക്കണം. ഇതിൽ 25 എണ്ണം മാറ്റിസ്ഥാപിച്ചെങ്കിലും തദ്ദേശ സ്ഥാപനങ്ങൾ അനുമതി നിഷേധിച്ചതിനെ തുടർന്ന് പഴയ കെട്ടിടത്തിലേക്ക് തന്നെ മാറ്റി.
ഔട്ട്ലറ്റുകൾ പൂട്ടേണ്ടി വന്നാൽ 5,000 കോടി രൂപയുടെ നികുതി നഷ്ടം സർക്കാരിനുണ്ടാകുമെന്നാണ് ബെവ്കോയുടെ കണക്ക്. ഔട്ട്ലറ്റുകൾക്ക് അനുമതി നിഷേധിക്കുന്ന തദ്ദേശസ്ഥാപനങ്ങളുടെ തദ്ദേശ ഭരണസമിതികൾക്കെതിരെയും മന്ത്രി ജി സുധാകരൻ രംഗത്തെത്തി. എൽ.ഡി.എഫ് ഭരിക്കുന്ന സ്ഥലങ്ങളിൽ തീരുമാനം എടുക്കുന്നതിനു മുൻപ് പാർട്ടിയുമായി ആലോചിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് കത്തു നൽകും