പേരാവൂർ: കൊട്ടിയൂരിൽ പളളിവികാരി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ രണ്ട് പ്രതികൾ കൂടി കീഴടങ്ങി. കേസിലെ ആറും ഏഴും പ്രതികളായ സിസ്റ്റർ ലിസ് മരിയ, സിസ്റ്റർ അനീറ്റ എന്നിവരാണ് പേരാവൂർ സി.ഐ ഓഫീസിൽ കീഴടങ്ങിയത്. ഇതോടെ ഈ കേസിലെ എല്ലാ പ്രതികളും പൊലീസ് പിടിയിലായി.
പ്രായപൂർത്തിയാവാത്ത പെൺകുട്ടി പ്രസവിച്ച കാര്യം മറച്ചുവച്ചെന്നാണ് ഇവർക്കെതിരെയുളള ആരോപണം. കുട്ടിയെ ദത്തെടുക്കൽ കേന്ദ്രത്തിലെത്തിക്കാൻ ശ്രമിച്ചതിനാണ് കേസ്. കഴിഞ്ഞ ദിവസം ഇരുവർക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇന്നു രാവിലെ 6.45നാണ് ഇരുവരും പേരാവൂർ സി.ഐ എൻ സുനിൽ കുമാർ മുമ്പാകെ കീഴടങ്ങാനെത്തിയത്. കേസിലെ പ്രതിയായ വൈദികൻ ഫാ. റോബിൻ വടക്കുംചേരി ഇപ്പോൾ റിമാന്റിലാണ്.