തിരുവവന്തപുരം: മാനദണ്ഡങ്ങള്‍ മറികടന്ന് മന്ത്രി എ.കെ ബാലന്റെ മകന് സര്‍ക്കാര്‍ ചിലവില്‍ വിദേശ പഠനം. 2015ല്‍ എ.കെ ബാലന് എം.എൽ.എയായിരിക്കുമ്പോഴാണ് മകന് നിഖില്‍ ബാലന് എൽ.എൽ.എം പഠിക്കാനായി 15 ലക്ഷം രൂപ അനുവദിച്ചത്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നല്‍കേണ്ട ഫണ്ടാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ചട്ടങ്ങള്‍ ലംഘിച്ച് നല്‍കിയത്.
2015ല്‍ നെതര്‍ലാന്റില്‍ എൽ.എൽ.എം കോഴ്സ് പഠിക്കാനാണ് മന്ത്രി എ.കെ. ബാലന്റെ മകന് സര്‍ക്കാര്‍ പതിനഞ്ച് ലക്ഷത്തി മൂവായിരത്തി ഒരുനൂറ്റിമുപ്പത്തി ഒമ്പത് രൂപ അനുവദിച്ചത്. എ.കെ ബാലന് എം.എൽ.എയായിരുന്ന അന്ന് യു.ഡി.എഫ് സര്‍ക്കാരായിരുന്നു ഭരണത്തില്‍. സാമ്പത്തികമായി ഏറെ പിന്നാക്കം നില്ക്കുന്ന ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന ഫണ്ടില്‍ നിന്നും നല്കുന്ന തുകയാണ് ഇത്. എ.കെ ബാലന്റെ ഭാര്യ ഡോ. ജമീല ആരോഗ്യ വകുപ്പ് ഡയറക്ടറായി അമ്പത്തിനായിരത്തിലധികം രൂപ ശമ്പളം വാങ്ങിയിരുന്നു. സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലായിരുന്നെങ്കിലും ഇതെല്ലാം മറച്ചു വച്ചാണ് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ നല്‍കിയത്.
2015ല്‍ ഏറ്റവും ഉയര്‍ന്ന തുക അനുവദിച്ചതും നിഖില്‍ ബാലനാണ്. വിദേശ രാജ്യത്ത് എം.ബി.ബി.എസ് പഠനത്തിനു പോലും പത്തു ലക്ഷം രൂപ അനുവദിച്ചപ്പോഴാണ് നിഖില്‍ ബാലന് ഉയര്‍ന്ന തുക അനുവദിച്ചത്. അതേസമയം സാമ്പത്തികമായി ഏറെ പിന്നാക്കം നില്ക്കുന്ന ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ അപേക്ഷ നിരസിച്ചു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മാനദണ്ഡങ്ങള്‍ എല്ലാം അട്ടിമറിച്ചാണ് മന്ത്രിയുടെ മകന് വന്‍തുക അനുവദിച്ചതെന്ന് വ്യക്തം.