തിരുവനന്തപുരം: എ.കെ ശശീന്ദ്രൻ രാജിവച്ച ഒഴിവിലേക്ക് തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി സംസ്ഥാന നേതൃത്വം നാളെ എൽ.ഡി.എഫ് നേതൃത്വത്തിന് കത്തു നൽകും.
പാർട്ടിക്ക് അവകാശപ്പെട്ട മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തേണ്ടതില്ല എന്ന എൻ.സി.പി സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം അംഗീകരിച്ചു കൊണ്ടാണ് ഡൽഹിയിൽ ചേർന്ന പാർലമെന്ററി പാർട്ടി തോമസ് ചാണ്ടിയെ മന്ത്രിയാക്കാനുളള തീരുമാനത്തിന് അംഗീകാരം നൽകിയത്. കേന്ദ്ര നേതൃത്വത്തിന്റെ അറിയിപ്പ് കഴിഞ്ഞ ദിവസം വൈകിട്ടാണ് സംസ്ഥാന നേതൃത്വത്തിന് ലഭിച്ചത്.
വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തു കഴിഞ്ഞാൽ പിന്നീട് ഈ സ്ഥാനം നഷ്ടമായേക്കാമെന്ന ഭയത്തിലാണ് തോമസ് ചാണ്ടിയെ മന്ത്രിയാക്കാമെന്ന തീരുമാനത്തിലേക്ക് എൻ.സി.പി സംസ്ഥാന നേതൃത്വം എത്തിയത്. ഇതു സംബന്ധിച്ച കത്ത് നാളെ മുഖ്യമന്ത്രി പിണറായി വിജയനും, എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വനും കൈമാറും.
കേന്ദ്രത്തിൽനിന്നും അറിയിപ്പ് ലഭിച്ചയുടൻ തോമസ് ചാണ്ടി എം.എൽ.എ മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. തുടർന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ പാർട്ടി തീരുമാനം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അടുത്ത ദിവസം ചേരുന്ന എൽ.ഡി.എഫ് യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.