സൂറത്ത്: വിപണിയിൽ രണ്ടു കോടി രൂപ വിലമതിക്കുന്ന ലഹരിഗുളികകളുമായി മൂന്നു പേരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. നിരോധിത ലഹരിവസ്തുവായ കറുപ്പ് അടങ്ങിയ ഗുളികകളാണ് ഇവർ കൈവശം വച്ചിരുന്നത്.
യു.എസ്, കാനഡ തുടങ്ങിയ വിദേശരാജ്യങ്ങളിലേക്ക് കടത്തുന്നതിനായാണ് ഇവർ ലഹരി ഗുളികകൾ കൈവശം വച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. സംഘത്തിൽ നിന്നും 19 ലക്ഷം രൂപ പണമായും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. രഹസ്യ വിവരത്തേത്തുടർന്ന് പൊതിയുമായി പോയ മുഹമ്മദ് ആരിഫ് മുൻഷിയെന്നയാളിനെ പൊലീസ് പിന്തുടരുകയായിരുന്നു. ഇയാൾ വീടിനുളളിൽ കയറിയതും, പൊലീസ് അകത്തു കടന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന പൊതിയിൽ ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെടുന്ന ലഹരിമരുന്നുകളാണെന്ന് കണ്ടെത്തുകയായിരുന്നു.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റു രണ്ടു പേരെക്കുറിച്ചുമുളള വിവരം പൊലീസിനു ലഭിക്കുന്നത്. തുടർന്നാണ് മുഹമ്മദ് ഉമർ ചിന്നിവാല, അയാളുടെ സുഹൃത്ത് സഫർ ഷെയിഖ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
ലഹരിവസ്തുക്കൾ കാനഡ, യു.എസ് എന്നീ രാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്ന ബിസിനസ്സിലേർപ്പെട്ടിരുന്നവരാണ് ഇവരെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സൂറത്ത് കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിച്ചു പോന്നിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.
ഇവരിൽ നിന്നും 26,500 ലഹരി ഗുളികകളാണ് പൊലീസ് കണ്ടെടുത്തത്. ഇവയുടെ വില അന്താരാഷ്ട്ര വിപണിയിൽ 1.50 മുതൽ 2 കോടി രൂപ വരെയാണെന്നും പൊലീസ് മാദ്ധ്യമപ്രവർത്തകരോടു വിശദമാക്കി. ഇവരിൽ നിന്നും പിടിച്ചെടുത്ത ലഹരിവസ്തുക്കൾ വിദഗ്ദ്ധ പരിശോധനകൾക്കായി ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചു.
കോടതിയിൽ ഹാജരാക്കിയ മൂന്നു പ്രതികളെയും ജുഡിഷ്യൽ കസ്റ്റഡിയിൽ അയച്ചുകൊണ്ട് കോടതി ഉത്തരവായി. മുൾട്ടാനി ഫാർമ എന്ന മരുന്നുകമ്പനിയാണ് ഇവർക്ക് ഈ ഗുളികകൾ അയച്ചു നൽകിയത്. എന്തടിസ്ഥാനത്തിലാണ് ഇത്രയധികം ഗുളികകൾ ഇവർക്ക് അയച്ചതെന്ന് ഡൽഹിയിൽ പ്രവർത്തിക്കുന്ന മുൾട്ടാനി ഫാർമയോട് വിശദീകരണം തേടുമെന്നും പൊലീസ് പറഞ്ഞു.