ന്യൂഡൽഹി: സർക്കാർ പരസ്യങ്ങൾ പാർട്ടിയുടെയും, പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെയും പരസ്യത്തിനും പ്രചാരണത്തിനും ഉപയോഗിച്ച ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. സർക്കാരിന്റെ പണമുപയോഗിച്ച് പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും പരസ്യം നൽകിയ വകയിൽ ആം ആദ്മി പാർട്ടി 97 കോടി രൂപ സർക്കാരിലേക്കു തിരിച്ചടയ്ക്കാൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ ഉത്തരവിട്ടു.
ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന്റേതാണ് ഉത്തരവ്. സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ടാണ് ഡൽഹി സർക്കാർ, സർക്കാരിന്റെ പരസ്യങ്ങളെ മുഖ്യമന്ത്രിയുടേയും, പാർട്ടിയുടേയും പരസ്യങ്ങളാക്കി മാറ്റിയതെന്ന് ഗവർണർ തന്റെ ഉത്തരവിൽ വിശദീകരിച്ചു.
100 കോടി രൂപയാണ് അധികാരത്തിലെത്തി മൂന്നു മാസത്തിനുളളിൽ തന്നെ പ്രതിഛായ വർദ്ധിപ്പിക്കാനെന്ന പേരിൽ ചിലവഴിച്ചിരിക്കുന്നതെന്ന് സി.എ.ജി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 526 കോടിയോളം രൂപയാണ് പരസ്യത്തിനായി മാത്രം ഡൽഹിസർക്കാർ ധൂർത്തടിച്ചത്. ഇതിനെതിരേ പരാതിയും, പ്രതിഷേധവുമായി കോൺഗ്രസും, ബി.ജെ.പിയും രംഗത്തെത്തിയിരുന്നു.
വരുന്ന മുപ്പതു ദിവസത്തിനകം 97 കോടി രൂപ സർക്കാരിലേക്ക് തിരിച്ചടയ്ക്കാൻ ഡൽഹി ചീഫ് സെക്രട്ടറിയെയാണ് ചുമതലപ്പെടുത്തിയിട്ടുളളത്.