അഗർത്തല : ത്രിപുരയിൽ അനധികൃതമായി നിയമിച്ച 10,323 അദ്ധ്യാപകരുടെ നിയമനം സുപ്രീം കോടതി റദ്ദാക്കി. 2010 മാർച്ചിനു ശേഷം സംസ്ഥാന സർക്കാർ നടത്തിയ അദ്ധ്യാപക നിയമനങ്ങളാണ് സുപ്രീം കോടതി റദ്ദാക്കിയത് . 4617 ബിരുദ അദ്ധ്യാപകരുടെയും 1,100 ബിരുദാനന്തര ബിരുദ അദ്ധ്യാപകരുടേയും 4,606 യു ജി അദ്ധ്യാപകരുടേയും നിയമനങ്ങളാണ് സുപ്രീം കോടതി റദ്ദാക്കിയത്.
ത്രിപുര ഹൈക്കോടതി 2014 മേയിൽ ഈ നിയമനങ്ങളൊക്കെ റദ്ദ് ചെയ്തിരുന്നു . ഇതിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് ഇപ്പോൾ വിധി വന്നത് . നിയമനങ്ങൾക്കെതിരെ തൊഴിൽ ലഭിക്കാത്ത നിശ്ചിത യോഗ്യതയുള്ള യുവാക്കൾ നൽകിയ അറുപതോളം ഹർജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. . നിയമനങ്ങൾ നടപടിക്രമങ്ങൾ പാലിച്ചല്ല എന്ന ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു.
സുപ്രീം കോടതി വിധി വന്നതോടെ മുഖ്യമന്ത്രി മണിക് സർക്കാരും വിദ്യാഭ്യാസ മന്ത്രി തപൻ ചക്രവർത്തിയും രാജിവയ്ക്കണമെന്ന് ആവശ്യമുയർന്നു കഴിഞ്ഞു. രാജി ആവശ്യപ്പെട്ട് വൻ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് ബിജെപി വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകുമെന്നും ബിജെപി മാദ്ധ്യമങ്ങളോട് പറഞ്ഞു.