കൊടുങ്ങല്ലൂർ: പ്രശസ്തമായ തൃശ്ശൂർ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവം സമാപിച്ചു. മൂന്ന് ദിവസം നീണ്ടു നിന്ന മഹോത്സവത്തിൽ പതിനായിരക്കണക്കിന് ഭക്തർ അശ്വതി കാവ് തീണ്ടലിൽ പങ്കാളികളായി.
രാവിലെ പത്തരയോടെ ഉച്ചപൂജ കഴിഞ്ഞ് നടയടച്ച് ശ്രീകോവിലും ക്ഷേത്രത്തിനകവും ശുദ്ധിയാക്കി. തുടർന്ന് അതീവരഹസ്യമായ ശാക്തേയ വിധിപ്രകാരമുളള അശ്വതിപൂജ ആരംഭിച്ചു. പൂജയാരംഭിക്കും മുമ്പ് ഭക്തരുടെ ദര്‍ശനം നിര്‍ത്തിവച്ചിരുന്നു. കുന്നത്ത് മഠത്തിലെയും നീലത്ത് മഠത്തിലെയും, മഠത്തിൽ മഠത്തിലെയും അടിഗള്മാരാണ് അശ്വതി പൂജ നടത്തിയത്.
വൈകിട്ട് നാലുമണിയോടെ പൂജകഴിഞ്ഞ് നടയടച്ച് അഡിഗള്മാരും തമ്പുരാനും കിഴക്കേനടയിലൂടെ പുറത്തിറങ്ങി നിലപാട് തറയില്‍ ഉപവിഷ്ടരായി. ഈ സമയം ക്ഷേത്രാങ്കണത്തിലെ അവകാശത്തറകളിലും പരിസരത്തും പതിനായിരങ്ങള്‍ കാവ് തീണ്ടുന്നതിനായി ഒരുങ്ങി നിന്നിരുന്നു.
തമ്പുരാന്റെ അനുമതിയോടെ ചുവന്ന പട്ടുകുട നിവർത്തിയതോടെ കാവ് തീണ്ടല് ആരംഭിച്ചു. ഉറഞ്ഞുതുളളുന്ന കോമരങ്ങളും ദേവീസ്തുതികള്‍ പാടുന്ന ഭക്തരും ക്ഷേത്രത്തിന് ചുറ്റും ഓട്ടപ്രദക്ഷിണം നടത്തിയതോടെ കാവ് തീണ്ടല് പൂർത്തിയായി.