മലപ്പുറം: ലീഗ് മതരാഷ്ട്രീയം പ്രചരിപ്പിക്കുന്ന പാർട്ടിയാണെന്നു സി.പി.എം സ്ഥാനാർത്ഥി എം.ബി ഫൈസൽ. മലപ്പുറം പ്രസ്സ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കവെയാണ് ലീഗ് മതരാഷ്രീയപ്പാർട്ടി തന്നെയാണെന്ന പ്രസ്താവനയുമായി ഫൈസൽ രംഗത്തെത്തിയത്.
മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയും ഒപ്പം ഇരുമുന്നണികളും പ്രചാരണം ശക്തമാക്കി മുന്നേറാൻ ശ്രമിക്കുന്നതിനിടയിലാണ് മുസ്ലീം ലീഗിനെ മതവർഗ്ഗീയ പാർട്ടിയെന്നു വിശേപ്പിച്ചു സി.പി.എം സ്ഥാനാർത്ഥി രംഗത്തെത്തിയത്.
ലീഗും, സി.പി.എമ്മും തിരഞ്ഞെടുപ്പിൽ ഒത്തുകളി നടത്തുകയാണെന്ന ആക്ഷേപം മണ്ഡലത്തിൽ ശക്തമായിക്കഴിഞ്ഞു. സംസ്ഥാന തലത്തിൽ തീരുമാനിച്ചു നടപ്പിലാക്കിയ ഒത്തുകളിയുടെ സൂചന പുറത്തു വന്നതോടെ പ്രാദേശിക സി.പി.എം പ്രവർത്തകരിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. ദുർബലനായ സ്ഥാനാർത്ഥിയെ നിർത്തി ഒത്തു കളിക്കുകയാണെന്ന ആരോപണത്തെ പ്രതിരോധിക്കാൻ സി.പി.എമ്മിന് സാധിക്കുന്നുമില്ല.
സി.പി.എമ്മിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നും സജീവ സി.പി.എം പ്രവർത്തകർ വിട്ടു നിൽക്കുന്നത് പ്രചാരണ പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. സംസ്ഥാന നേതാക്കൾ എത്തുമോ എന്ന കാര്യത്തിൽ സ്ഥാനാർത്ഥിക്കു പോലും ഉറപ്പില്ല.
താനൂരിൽ നടന്ന സി.പി.എം-ലീഗ് വർഗ്ഗീയ സംഘർഷം ബി.ജെ.പി പ്രചാരണ വിഷയമായി ഉയർത്തിക്കാട്ടുന്നുമുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ലീഗ് വർഗീയ പാർട്ടിയാണെന്ന നിലപാടുമായി സി.പി.എം സ്ഥാനാർത്ഥി തന്നെ രംഗത്തെത്തിയത്.