തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റക്കാർക്ക് എല്ലാ ഒത്താശയും ചെയ്യുന്നത് സിപിഎം- കോൺഗ്രസ് നേതാക്കളാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. കയ്യേറ്റത്തിന് കൂട്ടുനിന്ന ശേഷം ഇരുവരും പരസ്പരം കുറ്റപ്പെടുത്തി ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇരു പാർട്ടികളിലേയും നേതാക്കൻമാർ തന്നെയാണ് കയ്യേറ്റത്തിന് നേതൃത്വം നൽകുന്നത്.
രണ്ടു കൂട്ടരും സ്വന്തം പാർട്ടിയില്‍ പെട്ട കയ്യേറ്റക്കാരെ ഒഴിപ്പിച്ചാൽ തന്നെ മൂന്നാർ രക്ഷപെടും. അതിന് തയ്യാറുണ്ടോയെന്ന് ജനങ്ങളോട് പറയാൻ മുന്നണികൾ തയ്യാറാകണം. ഭരണത്തിലിരുന്നപ്പോൾ കയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് രണ്ട് മുന്നണികളും സ്വീകരിച്ചത്. കേരളത്തിന്റെ ഭാവിയെക്കുറിച്ച് അൽപ്പമെങ്കിലും ആശങ്കയുണ്ടെങ്കിൽ മുഖം നോക്കാതെ കയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ തയ്യാറാകണം.
വിഎസ് അച്യുതാനന്ദന്റെ മൂന്നാർ ദൗത്യത്തെ പരാജയപ്പെടുത്തിയത് സ്വന്തം പാർട്ടിക്കാർ തന്നെയാണ്. സിപിഎമ്മുകാരനായ സ്ഥലം എംഎൽഎ ഭൂമാഫിയയുടെ ഏജന്റാണെന്ന് വിഎസ് അച്യുതാനന്ദൻ തന്നെ പറഞ്ഞിരിക്കുകയാണ്. മാത്രവുമല്ല രാജേന്ദ്രന് ഭൂമി പതിച്ച് നൽകിയിട്ടില്ലെന്ന രേഖകൾ പുറത്തു വരികയും ചെയ്തു ഈ സാഹചര്യത്തിൽ മൂന്നാർ എംഎൽഎ രാജേന്ദ്രൻ രാജിവെക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.