ന്യൂഡൽഹി: ജി.എസ്.ടി നടപ്പാക്കുന്നതിനുളള ഉപബില്ലുകള് സര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. കേന്ദ്ര ജി.എസ്.ടി, സംയോജിത ജി.എസ്.ടി, കേന്ദ്രഭരണ ജി.എസ്.ടി ബില്ലുകളും ഇതെല്ലാം ചേര്‍ത്തുളള സമഗ്രമായ ബില്ലും ഇന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. ചൊവ്വാഴ്ച ബില്ലുകള്‍ ചര്‍ച്ചയ്ക്കെടുത്തേക്കും.
വിവിധ സെസുകള്‍ അവസാനിപ്പിക്കുന്നതിനായി എക്സൈസ്-കസ്റ്റംസ് നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയുളള ബില്ലും പുതിയ ജി.എസ്.ടി വ്യവസ്ഥയിലെ കയറ്റുമതിക്കും ഇറക്കുമതിക്കുമായുളള ബില്ലും സര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ട്. തിങ്കളാഴ്ച ചേരുന്ന ലോക്സഭയുടെ കാര്യോപദേശക സമിതി ബില്ലുകളിന്മേലുളള ചര്‍ച്ചയുടെ സമയക്രമം തീരുമാനിക്കും.
വ്യാഴാഴ്ചയോടെയെങ്കിലും ബില്ലുകള്‍ ലോക്സഭയില്‍ പാസാക്കിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമം. തുടര്‍ന്ന് ബില്ലുകള്‍ രാജ്യസഭ പരിഗണിക്കും. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഏപ്രില്‍ 12നാണ് അവസാനിക്കുക. അതിനു മുമ്പ് ജി.എസ്.ടി ബില്ലുകള്‍ പാസാക്കാനുളള ശ്രമത്തിലാണ് സര്‍ക്കാര്‍.
മണി ബില്‍ രൂപത്തിലാകും ജി.എസ്.ടി ബില്ലുകള്‍ സര്‍ക്കാര്‍ കൊണ്ടുവരിക. ബില്ലുകള്‍ക്ക് പാര്‍ലമെന്റിന്റെ അംഗീകാരമായ ശേഷം സംസ്ഥാന ജി.എസ്.ടി ബില്ലുകള്‍ നിയമസഭകള്‍ പാസാക്കേണ്ടതുണ്ട്. കേന്ദ്ര ജി.എസ്.ടിയുടെ അതേ മാതൃകയിലാണ് സംസ്ഥാന ജി.എസ്.ടി ബില്ലും.