കോഴിക്കോട്: ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിൽ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമെന്നു ധനകാര്യ സഹമന്ത്രി അർജ്ജുൻ റാം മേഘ്വാൾ. മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ ഉണ്ടായ വളർച്ച നോട്ടു നിരോധനത്തിന്റെ ഗുണഫലങ്ങളിൽ എടുത്ത് പറയേണ്ടതാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
രാജ്യത്തെ ഡിജിറ്റൽ കണക്ടിവിറ്റി കാര്യക്ഷമമാക്കുന്നതിനു ക്രിയാത്മക നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അടൽ സേവാ കേന്ദ്രങ്ങൾ വഴി സൈബർ ശൃംഖല ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ടു നിരോധനം സാമ്പത്തിക വ്യവസ്ഥയെ കൂടുതൽ സുതാര്യമാക്കി. മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ ഇരട്ട അക്ക വളർച്ച കൈവരിക്കാൻ രാജ്യം പ്രാപ്തമായെന്നും അദ്ദേഹം പറഞ്ഞു.
വികസിത രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ചു ശതമാനം മാത്രമാണ് കറൻസി നോട്ടുകൾ. എന്നാൽ ഇന്ത്യയിലിത് 12 .2 ശതമാനമാണ്. അതുകൊണ്ട് തന്നെ കളളപ്പണം വർദ്ധിക്കുന്നു. ഈ സാഹചര്യത്തിലാണ് നോട്ടു നിരോധനം പ്രസക്തമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.