തിരുവനന്തപുരം: 1964 ൽ കെഎസ് യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ശശീന്ദ്രൻ കോൺഗ്രസിൽ നിന്നാണ് ഇടതുപാളയത്തിലെത്തുന്നത്. അഞ്ച് പതിറ്റാണ്ടിനിടെ കെഎസ് യുവിലും യൂത്ത് കോൺഗ്രസിലും കോൺഗ്രസ് എസിലും എൻസിപിയിലുമായി നിരവധി ചുമതലകൾ അദ്ദേഹം വഹിച്ചു.
കണ്ണൂർ എളയാവൂർ സ്വദേശിയായ എകെ ശശീന്ദ്രൻ കോഴിക്കോട് ജില്ലയിൽ നിന്ന് ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ എലത്തൂർ മണ്ഡലത്തിൽ നിന്ന് ജയിച്ചാണ് ഇത്തവണ നിയമസഭയിലെത്തിയത്. കെഎസ് യുവിലൂടെ രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം. 1965 ൽ കെഎസ് യു കോഴിക്കോട് ജില്ലാ പ്രസിഡന്റായി. 67ൽ സംസ്ഥാന ജനറൽ സെക്രട്ടറിയും 69ൽ യൂത്ത് കോൺഗ്രസ് സംസ്ഥാനജനറൽ സെക്രട്ടറിയുമായി.
1978ൽ യൂത്ത് കോൺഗ്രസ് സംസ്ഥാനപ്രസിഡന്റായി. പാർട്ടി പിളർന്നപ്പോൾ കോൺഗ്രസ് എസ്സിൽ എത്തിയ ശശീന്ദ്രൻ 1982ൽ മുതൽ 98വരെ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 99ൽ എൻസിപി സംസ്ഥന ജനറൽ സെക്രട്ടറിയായ ശശിന്ദ്രൻ പിന്നീട് സംസ്ഥാന വൈസ് പ്രസിഡന്റ്, നിയമസഭാകക്ഷിനേതാവ്, ദേശീയ വർക്കിംഗ് കമ്മിറ്റിയംഗം എന്നീ ചുമതലകളും വഹിച്ചു.
1980ൽ പെരിങ്ങളത്ത് കന്നിയംഗത്തിറങ്ങിയെങ്കിലും 82ൽ എടക്കാട് നിന്നാണ് നിയമസഭയിലെത്തുന്നത്. 87ൽ കണ്ണൂരിൽ നിന്ന് പരാജയം രുചിച്ചെങ്കിലും 2006 മുതൽ സഭയിലെ സ്ഥിരാംഗം. ഇപ്പോഴുയർന്നിരിക്കുന്ന ആരോപണങ്ങൾ ശശീന്ദ്രന്റെ രാഷ്ട്രീയ ജീവീതത്തിന് തന്നെ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്.