ന്യൂഡൽഹി: സംസ്ഥാനത്തെ എല്ലാവരുടെയും വികസനമാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വിവേചനമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായി ചുമതലയേറ്റതോടെ സംസ്ഥാനത്തെ അറവുശാലകൾ മുഴുവൻ അടച്ചു പൂട്ടാൻ ഉത്തരവിട്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെ മുഖ്യമന്ത്രി തള്ളി.
ഏതെങ്കിലും പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ആന്റി-റോമിയോ സ്ക്വാഡിനെ നിയമിച്ചത് പൊതു സ്ഥലത്ത് സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്കെതിരേ നടപടിയെടുക്കാനാണെന്നും കമിതാക്കളെ ലക്ഷ്യമിട്ടല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലകൾക്കു മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അനധികൃത അറവുശാലകൾക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, പൊലീസിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും മാത്രമേ നടപടിയെടുക്കാൻ അനുമാദമുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസന കാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാതയായിരിക്കും തന്റെ സര്‍ക്കാര്‍ പിന്തുടരുക. ഗുണ്ടകള്‍ക്കും അഴിമതിക്കാര്‍ക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കും. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശ പ്രകാരമാണ് അറവുശാലകള്‍ പൂട്ടുന്ന തീരുമാനമെടുത്തതെന്നും ആദിത്യനാഥ് പറഞ്ഞു.