ന്യൂഡൽഹി: ഡിജിറ്റൽ പണമിടപാടുകളുടെ പ്രാധാന്യത്തെ ഓർമ്മിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്. ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നീ സ്വാതന്ത്ര്യസമരസേനാനികളെ സ്മരിച്ചു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മൻകി ബാത് ആരംഭിച്ചത്. മാർച്ച് 23ന് ഇവരുടെ രക്തസാക്ഷിത്വദിനമായിരുന്നു. നമുക്ക് സ്വാതന്ത്ര്യം നേടുന്നതിനു വേണ്ടിയുളള പ്രേരണാശക്തിയാണ് അവസാനശ്വാസത്തിലും ഇവർ പകർന്നു നൽകിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാത്മാഗാന്ധിയുടെ വ്യക്തിത്വം എത്രമാത്രം പ്രത്യേകതയുളളതാണെന്നു നമുക്കു കാട്ടിത്തന്നത് ചമ്പാരൻ സത്യാഗ്രഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാധാരണക്കാർ വരെ ഡിജിറ്റൽ ഇടപാടുകൾ പഠിക്കാനും, ഡിജിറ്റൽ ഇടപാടുകളിലേക്ക് മാറാനും തുടങ്ങിയിരിക്കുന്നു. ഏപ്രിൽ 14ന് ഡോ. അംബേദ്കറുടെ ജന്മദിനമാണ്. ഈ ദിവസം ഡിജി ധൻ മേള അവസാനിക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഡിജി ധൻ മേള നടക്കുകയാണ്. രാജ്യമൊട്ടാകെ നൂറോളം മേളകളാണ് നടക്കുന്നത്. അതിൽ കുറേ മേളകൾ നടത്തുകയും, കുറേപ്പേർക്ക് സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തു.
ഡിജിറ്റൽ ഇടപാടുകൾക്ക് രാജ്യത്തെ 125 കോടി ജനങ്ങളും പൂർണ്ണ പിന്തുണ നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അഴിമതിക്കും, കളളപ്പണത്തിനുമെതിരേയുളള പോരാട്ടങ്ങൾ നമുക്ക് ഇനിയും തുടരണം. അതിനായി ഡിജിറ്റൽ ഇടപാടുകൾക്ക് പൂർണ്ണ പിന്തുണ നൽകണമെന്നും 2,500 കോടി രൂപയുടെ ഡിജിറ്റൽ ഇടപാട് ഈ വർഷം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവഭാരതമെന്ന സ്വപ്നം നമുക്ക് സാദ്ധ്യമാക്കണം. അത് ഒരു രാഷ്ട്രീയ വിഷയമോ, സർക്കാരിന്റെ പദ്ധതിയോ അല്ല. പുതിയ ഭാരതം കെട്ടിപ്പടുക്കാനുളള സുപ്രധാനമായ ഒരു ചുവടാണത്. അതിന് ഒരുമിച്ചു നിൽക്കണം. 125 കോടി ജനങ്ങളും നവഭാരതം സ്വപ്നം കണ്ടാൽ 2022ൽ സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികത്തിൽ നമുക്കത് സാദ്ധ്യമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.