തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ ജിഷ വധക്കേസിൽ പൊലീസിനു ഗുരുതരമായ വാഴ്ച്ചയാണ് സംഭവിച്ചതെന്ന് വിജിലൻസ് റിപ്പോർട്ട്. ആദ്യം മുതൽ കേസിന്റെ അന്വേഷണത്തിൽ പിഴവുകൾ സംഭവിച്ചുവെന്നും വിജിലൻസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് സർക്കാരിനു കൈമാറിയ റിപ്പോർട്ടിലാണ് ഗുരുതരമായ ആരോപണമുളളത്.
ഇപ്പോൾ തയ്യാറാക്കിയിട്ടുളള കുറ്റപത്രവുമായി മുന്നോട്ടു പോയാൽ കോടതിയിൽ കേസിനു നിലനിൽപ്പുണ്ടാവില്ലെന്നും, സർക്കാരിന് തിരിച്ചടിയുണ്ടാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതു മുതൽ പിഴവുകൾ സംഭവിച്ചിട്ടുണ്ട്. കേസന്വേഷണം മുൻവിധിയോടെയാണ് മുന്നോട്ടു പോയതെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിലും വീഴ്ച പറ്റി. കേസിൽ അമീറുൾ ഇസ്ലാം മാത്രമാണോ പ്രതിയെന്ന കാര്യത്തിൽ വ്യക്തതയില്ല. കൂടുതൽ പ്രതികളുണ്ടാകാനുളള സാദ്ധ്യത തളളിക്കളയാനാവില്ല. ടി.പി സെൻകുമാർ ഡി.ജി.പി ആയിരിക്കേ നടത്തിയ അന്വേഷണത്തിലും തുടർന്ന് ലോകനാഥ് ബഹ്റയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലും വീഴ്ച്ചകൾ സംഭവിച്ചു. റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതീവരഹസ്യ സ്വഭാവമുളള 16 പേജുകളുളള റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് സർക്കാരിനു സമർപ്പിക്കുന്നത് ജനുവരിയിലാണ്. കേസന്വേഷണം തൃപ്തികരമല്ലെന്ന പരാതിയേത്തുടർന്നാണ് ഇതു സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തിയത്. അതേസമയം കേസിൽ വിജിലൻസിന്റെ ഇടപെടലിനെ പൊലീസ് ശക്തമായി എതിർത്തിരുന്നു.
കേസിന്റെ തുടർന്നുളള വിചാരണയിൽ വിജിലൻസിന്റെ ഈ റിപ്പോർട്ട് നിർണ്ണായകമാകുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെ ഞെട്ടിച്ച ക്രൂരമായ കൊലപാതകത്തിന്റെ അന്വേഷണത്തിൽ അപാകതയുണ്ടായെന്നു തെളിയുകയോ , കോടതിയിൽ കേസ് നിലനിൽക്കാതെയിരിക്കുകയോ ചെയ്താൽ; ജിഷ കേസ് പ്രധാന ആയുധമായി പ്രചാരണം നടത്തി അധികാരത്തിലേറിയ പിണറായി വിജയൻ സർക്കാരിന് ഇത് വൻ തിരിച്ചടിയാകും.