കൊച്ചി: എറണാകുളം ജില്ലയില്‍ രണ്ടുവര്‍ഷത്തിനിടെ നിലംനികത്തിയത് നിയമവിധേയമാക്കാന്‍ ലഭിച്ചത് 27,105 അപേക്ഷകളെന്ന് വിവരാവകാശരേഖകള്‍. രണ്ട് അപേക്ഷകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയതെന്നും അപേക്ഷയിനത്തില് മാത്രം രണ്ടുകോടിയിലധികം രൂപ പിരിഞ്ഞുകിട്ടിയെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
2014 ഏപ്രില്‍ മുതല്‍ 2016 മാര്‍ച്ച് വരെയുളള കണക്കാണ് ജില്ലാ ഭൂപരിഷ്കരണ വിഭാഗം പുറത്തുവിട്ടത്. ലഭിച്ച അപേക്ഷകളില്‍ രണ്ടെണ്ണം മാത്രമാണ് നിയവിധേയമാക്കി നല്‍കിയതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ബാക്കി ഇരുപത്തിഏഴായിരത്തി ഒരുനൂറ്റി മൂന്നെണ്ണവും അനുമതി ലഭിക്കാതെ കെട്ടിക്കിടക്കുകയാണ്. ഭൂമി നികത്തിയത് നിയമവിധേയമാക്കുന്നതിനുളള ഭൂരിഭാഗം അപേക്ഷകളും കെട്ടിക്കിടക്കുകയാണെങ്കിലും അധികൃതരുടെ മൗനസമ്മതത്തോടെ ജില്ലയില്‍ നിലം നികത്തല്‍ ക്രമാതീതമായി കൂടുകയാണെന്നും ആരോപണമുണ്ട്.
നിലം നികത്തല്‍ ക്രമവത്കരിക്കാന്‍ അപേക്ഷകള്‍ ലഭിച്ചതിലൂടെ കോടിക്കണക്കിന് രൂപ പിരിഞ്ഞുകിട്ടിയതായും രേഖകള്‍ വ്യക്തമാക്കുന്നു. രണ്ടുകോടി മുപ്പത്തിനാല് ലക്ഷത്തി അറുപത്താറായിരത്തി നാല്‍പ്പത്തിയെട്ട് രൂപയാണ് ഈയിനത്തില്‍ സര്‍ക്കാരിലേക്ക് ലഭിച്ചത്. സംസ്ഥാനത്ത് ജലക്ഷാമം ഏറെയുളള എറണാകുളത്ത് നിലംനികത്തല്‍ വ്യാപകമാണെന്നത് പരസ്യമായ രഹസ്യമാണ്. ഇത് സംബന്ധിച്ച കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.