ന്യൂയോർക്ക്: ഭീകരവാദസംഘടനയായ അൽ ഖ്വായ്ദയുടെ തലവനും പാകിസ്ഥാനിലെ നിരവധി ഭീകരവാദ ആക്രമണങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്ത കൊടും ഭീകരൻ ഖാറി യാസിൻ യു.എസ് ഭീകരവിരുദ്ധസേനയുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി യു.എസ് സ്ഥിരീകരിച്ചു.
രണ്ട് അമേരിക്കൻ അംഗങ്ങളുൾപ്പെടെ ഒരു ഡസനോളം നിരപരാധികളുടെ കൊലപാതകത്തിന് യാസിൻ ഉത്തരവാദിയാണെന്ന് പെന്റഗൺ വാർത്താക്കുറിപ്പിൽ അറിയിച്ചു. ബലൂചിസ്ഥാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു വരുന്ന തെഹ്രിഖ് ഇ താലിബാൻ എന്ന ഭീകരവാദ സംഘടനയുമായി അൽ ഖ്വായ്ദയെ കൂട്ടിയിണക്കിയിരുന്ന മുഖ്യ കണ്ണി കൂടിയായിരുന്ന ഇയാൾ ഈ സംഘടനകളുമായിച്ചേർന്ന് 2008 സെപ്റ്റംബർ 20ന് ഇസ്ലാമാബാദിലെ മാരിയട്ട് ഹോട്ടലിൽ നടത്തിയതടക്കമുളള നിരവധി തീവ്രവാദി ആക്രമണങ്ങളാണ് നടത്തിയിട്ടുളളത്.
2009ൽ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങളുമായി സഞ്ചരിച്ചിരുന്ന ബസിൽ ലാഹോറിൽ വച്ച് ആക്രമണമഴിച്ചു വിട്ടതിനു പിന്നിലും യാസിന്റെ കൈകളാണ് പ്രവർത്തിച്ചിരുന്നത്. അന്നുണ്ടായ ആക്രമണത്തിൽ ആറു പാകിസ്ഥാനി പൊലീസ് ഉദ്യോഗസ്ഥരും, രണ്ട് പ്രദേശവാസികളും കൊല്ലപ്പെടുകയും ക്രിക്കറ്റ് താരങ്ങളിൽ ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇസ്ലാമിനെ അപകീർത്തിപ്പെടുത്തുകയും, നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുകയും ചെയ്യുന്ന ഭീകരർ നീതിക്കു മുന്നിൽ നിന്നും രക്ഷപ്പെടില്ലെന്നുളളതിന്റെ തെളിവു കൂടിയാണ് യാസിന്റെ വധത്തിലൂടെ വ്യക്തമാകുന്നതെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.