ശ്രീനഗർ: സുരക്ഷാസൈനൈകർക്കെതിരേ ആക്രമണമഴിച്ചു വിടുന്ന യുവജനങ്ങളെ കണ്ട് മനസ്സു തകർന്ന കശ്മീരിന്റെ താഴ്വര കഴിഞ്ഞ ഒരാഴ്ചയായി വേറിട്ട ഒരു കാഴ്ച്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. വടക്കൻ കശ്മീരിലെ സൈനിക താവളങ്ങൾക്കു സമീപം കാത്തു നിൽക്കുന്ന നൂറു കണക്കിനു യുവാക്കളുടെ ലക്ഷ്യം ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി രാഷ്ട്രസേവനം ചെയ്യുകയെന്നതാണ്.
കരസേനയുടെ ടെറിട്ടോറിയൽ ആർമി വിഭാഗത്തിലേക്കുളള കേവലം 34 തസ്തികകളിലേക്ക് സേവനസന്നദ്ധരായെത്തിയത് അയ്യായിരത്തിലധികം യുവാക്കളാണ്. നൂറിലേറെ കിലോമീറ്ററുകൾ യാത്ര ചെയ്ത് ശാരീരിക ക്ഷമതാപരീക്ഷയിൽ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാനെത്തിയ തൻവീർ അഹമ്മദിനെപ്പോലെയുളള നിരവധി ചെറുപ്പക്കാർ അക്കൂട്ടത്തിലുണ്ടായിരുന്നു. കശ്മീർ താഴ്വരയിലെ ഏറ്റവും അപകടം നിറഞ്ഞ മച്ചിൽ എന്ന മരണത്തിന്റെ താഴ്വരയിൽ, ദിനം പ്രതി സൈന്യം നേരിടുന്ന കനത്ത വെല്ലുവിളികളും, ഭയാനകമായ ഏറ്റുമുട്ടലുകളും കണ്ടു വളർന്ന യുവാവാണ് തൻവീർ അഹമ്മദ്. തൻവീർ ആവേശത്തോടെ പറയുന്നത് തനിക്ക് ഇന്ത്യൻ സൈന്യത്തിൽ ചേർന്ന് രാഷ്ട്രസേവനം ചെയ്യണമെന്നാണ്.
പതിനെട്ടുകാരനായ തൻവീറിനു പക്ഷേ ഒന്നര കിലോമീറ്റർ ദൂരം സമയബന്ധിതമായി ഓടിയെത്തി യോഗ്യത നേടാൻ കഴിഞ്ഞില്ല. അടുത്ത അവസരത്തിനായി താൻ കഠിനപ്രയത്നം ചെയ്ത് വീണ്ടുമെത്തുമെന്ന് തൻവീർ ആത്മവിശ്വാസത്തോടെ പറയുമ്പോൾ ദേശീയതയോടു ചേർന്നു നിന്ന് സ്വപ്നം കാണാൻ പഠിച്ചു തുടങ്ങുന്ന ഒരു തലമുറയുടെ ആത്മവിശ്വാസമാണ് ആ മുഖത്തു കാണാൻ കഴിയുന്നത്.
താഴ്വരയിലെ തൊഴിലില്ലായ്മയും, ദാരിദ്ര്യവുമടക്കമുളള ചില പ്രതിസന്ധികൾ തീർക്കുന്ന പ്രശ്നമേ യുവാക്കൾക്കുളളൂവെന്ന് തൻവീർ പറയുന്നു.
പ്രദേശത്തെ മോശം കാലാവസ്ഥ ഉദ്യോഗാർത്ഥികളുടെ ആവേശത്തിനു തെല്ലും കുറവു വരുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഒരു വർഷത്തിനുളളിൽ താഴ്വരയിൽ നിന്നും സൈന്യത്തിന്റെ ഭാഗമായത് 200ഓളം യുവാക്കളാണ്.
കേവലം 34 ഒഴിവുകളിലേക്കായി ഇത്രയധികം ഉദ്യോഗാർത്ഥികളെത്തുന്നത് ഹൃദയത്തെ സ്പർശിക്കുന്നുവെന്ന് 10ആം സെക്ടറിന്റെ കമാൻഡറായ ബ്രിഗേഡിയർ എസ്.എച്ച് നഖ്വി പറയുന്നു. അവരുടെ ഉത്സാഹം ആ മുഖങ്ങളിൽ നിന്നു വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിസ്ബുൾ ഭീകരൻ ബുർഹാൻ വാനിയെ സൈന്യം വധിച്ചതിനേത്തുടർന്ന് താഴ്വരയിൽ വിഘടനവാദികൾ സൃഷ്ടിച്ച അശാന്തി 2016ലെ ആർമി റിക്രൂട്ട്മെന്റ് റദ്ദു ചെയ്യുന്നതിനു കാരണമായിരുന്നു. എന്നാൽ സ്ഥിതി ശാന്തമാവുകയും, താഴ്വര സമാധാനപൂർണ്ണമായ നിലയിലേക്ക് മാറുകയും ചെയ്തതോടെ സൈന്യം വീണ്ടും റിക്രൂട്ട്മെന്റ് റാലി നടത്തുകയായിരുന്നു.