ഗൊരഖ്പൂർ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റതോടെ സംസ്ഥാനത്തെ അറവുശാലകൾ മുഴുവൻ അടച്ചു പൂട്ടാൻ ഉത്തരവിട്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെ തളളി മുഖ്യമന്ത്രി. നിയന്ത്രണം അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലകൾക്കു മാത്രമാണ് ബാധകമെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി.
ഗൊരഖ്പൂരിൽ മുഖ്യമന്ത്രിയായതിനു ശേഷമുളള തന്റെ ആദ്യ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിയ്ക്കു മുൻഗണന നൽകിക്കൊണ്ടുളള തീരുമാനമാണിതെന്നും ഇതിൽ പാർട്ടി താൽപ്പര്യങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലൈസൻസോടെ പ്രവർത്തിക്കുന്ന അറവുശാലകളൊന്നും അടച്ചു പൂട്ടേണ്ടതായില്ല. നിയമവിധേയമായി പ്രവർത്തിക്കുന്ന അറവുശാലകൾക്ക് പ്രവർത്തനാനുമതി തുടരും. അതേസമയം നിയമവിരുദ്ധമായും, അനധികൃതമായും, പരിസ്ഥിതിക്കു ദോഷകരമായും പ്രവർത്തിക്കുന്ന മുഴുവൻ അറവുശാലകളും അടച്ചു പൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ അനധികൃത അറവുശാലകളെ മാത്രമാണ് നിയന്ത്രണം ബാധിക്കുകയെന്ന് നേരത്തേ ആദിത്യനാഥ് മന്ത്രിസഭാംഗമായ സിദ്ധാർഥ് നാഥും വ്യക്തമാക്കിയിരുന്നു. അതേസമയം പരിശോധന നടക്കുന്ന അവസരത്തിൽ നിയമലംഘനം കണ്ടെത്തിയ ചില അറവുശാലകൾക്കും അധികൃതർ അടച്ചു പൂട്ടാൻ ഉത്തരവു നൽകിയിരുന്നു.
എന്നാൽ ഈ വാർത്തകളെ കേരളം ഉൾപ്പെടെയുളള സ്ഥലങ്ങളിലെ പ്രാദേശിക മുഖ്യധാരാമാദ്ധ്യമങ്ങൾ വളച്ചൊടിക്കുകയാണ് ചെയ്തത്. യോഗി മുഖ്യമന്ത്രിയായതോടെ സംസ്ഥാനത്ത് മത്സ്യം പോലും കിട്ടാനില്ലെന്ന തരത്തിലാണ് ചില മാദ്ധ്യമങ്ങൾ പ്രചാരണം നടത്തിയത്. ഇത്തരം വ്യാജവാർത്തകൾക്ക് തിരിച്ചടിയാവുകയാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ.