മൂന്നാർ: മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങള്‍ക്ക് ഒത്താശ നല്കുന്നതില് പ്രധാന പങ്ക് സി.പി.എം പ്രദേശിക നേതൃത്വത്തിനാണെന്ന് ആരോപണമുയരുന്നു. ഇതിനെതിരേ ബി.ജെ.പിയും കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തെത്തി.
മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങളിലേറെയും സി.പി.എമ്മിന്റെ ഒത്താശയോടു കൂടിയാണ് നടക്കുന്നതെന്നും ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ സി.പി.എം നടത്തിവരുന്ന സമരം യഥാർഥത്തില്‍ സി.പി.എമ്മിനുള്ളിലെ തന്നെ വന്‍കിട കയ്യേറ്റങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയാണെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പിയും കോണ്‍ഗ്രസും രംഗത്തെത്തി.
മൂന്നാറിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സബ്കളക്ടറുടെ നടപടി സാധരണക്കാരെ ഏറെ വലയ്ക്കും എന്ന കാരണമാണ് സി.പി.എം സമരത്തില്‍ ഉന്നയിക്കുന്നത്. സി.പി.എം ഇത്തരത്തിലുളള വാദഗതികള്‍ നിരത്തുമ്പോഴും ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന് ഉള്‍പ്പടെയുളള നേതാക്കളും സര്‍ക്കാര്‍ ഭൂമിയുടെ ഉടമകളാണെന്നതാണ് വസ്തുത. മുന്‍ ഏര്യാ സെക്രട്ടറിയും ഈ കയ്യേറ്റങ്ങള്‍ക്ക് വഴി തുറന്നവരില്‍ ഉള്‍പ്പെടുന്നു.
സി.പി.എമ്മിന്റെ പ്രദേശിക നേതാക്കള്‍ ബിനാമികളായ ഭൂമി ഇടപാടും മുമ്പ് ജനം പുറത്തു കൊണ്ടുവന്നിരുന്നു. രാഷ്ട്രീയ നീക്കങ്ങളിലൂടെ കയ്യേറ്റങ്ങള്‍ നടത്തുകയും പിന്നീട് കയ്യറ്റേങ്ങളെ മറയാക്കി ധര്മികതയില്ലാത്ത സമരമുറയുമാണ് സി.പി.എം നടത്തുന്നതെന്നും ആക്ഷേപമുയരുന്നുണ്ട്.