ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം ഇന്നലെ ചാവേർ പൊട്ടിത്തെറിച്ച സംഭവത്തിനു പിന്നാലെ വടക്കുകിഴക്കൻ ബംഗ്ലാദേശിലെ സിൽഹെട് ജില്ലയിൽ വീണ്ടും സ്ഫോടനം.
ഭീകരർ ഒളിച്ചിരുന്ന കെട്ടിടത്തിനുളളിൽ ഭീകരവിരുദ്ധ കമാൻഡോകൾ തിരച്ചിൽ നടത്തുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ രണ്ടു പേർ കൊല്ലപ്പെടുകയും 28ഓളം പേർക്ക് പരിക്കേൽക്കുകയു ചെയ്തു. ഇന്നലെ വൈകിട്ട് പ്രാദേശികസമയം ഏഴുമണിയോടെയുണ്ടായ പൊട്ടിത്തെറിയിൽ രണ്ടു പ്രദേശവാസികളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ഭീകരവിരുദ്ധ സേനയിലെ ബോംബ് നിർവീര്യമാക്കുന്ന സംഘത്തിലെ രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട്.
അതേസമയം ഭീകരർക്കായുളള തിരച്ചിൽ തുടരുകയാണ്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തുളള ആശുപത്രിയിലേക്കു മാറ്റിയതായി പൊലീസ് അറിയിച്ചു. സൈനിക നടപടികൾ തുടരുന്ന സാഹചര്യത്തിൽ ഭീകരർ ഒളിച്ചിരിക്കുന്ന കെട്ടിടത്തിനു സമീപമുളള 78 കുടുംബങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നെങ്കിലും ബംഗ്ലാദേശ് സർക്കാർ ഇതു നിഷേധിച്ചിരുന്നു. ആക്രമണം നടത്തിയത് പ്രാദേശിക തീവ്രവാദ സംഘടനകളിലെ അംഗങ്ങളാകാനാണ് സാദ്ധ്യതയെന്നും, ചാവേർ മനഃപൂർവ്വം പൊട്ടിത്തെറിക്കുകയായിരുന്നില്ല, പൊലീസിൽ നിന്നും സ്ഫോടകവസ്തുക്കൾ മറച്ചു പിടിക്കാൻ ശ്രമം നടത്തുന്നതിനിടയിൽ അബദ്ധത്തിൽ സ്ഫോടനമുണ്ടാകുകയായിരുന്നെന്നുമാണ് അധികൃതർ നൽകിയ വിശദീകരണം.