മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടു പിടിക്കുമ്പോള്‍ മാറി വരുന്ന രാഷ്ട്രീയ സാഹചര്യം ലീഗിനെ ആശങ്കപ്പെടുത്തുന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച 2014ലെ തിരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ കോട്ടകളില്‍ പോലും വിളളലുണ്ടായതാണ് യു.ഡി.എഫിനെ ആശങ്കപ്പെടുത്തുന്നത്. ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രചാരണം നടത്തുന്ന കുഞ്ഞാലിക്കുട്ടിക്ക് ഭൂരിപക്ഷം കുറഞ്ഞാല്‍ പോലും രാഷ്ട്രീയ എതിരാളികള്‍ തോല്‍വിയായി കണക്കാക്കും.
2014ല്‍ ഇ. അഹമ്മദിന് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ വര്‍ദ്ധനവ് ലക്ഷ്യമാക്കിയാണ് മുസ്ലീംലീഗും യു.ഡി.എഫും മലപ്പുറം മണ്ഡലത്തില്‍ പ്രചാരണം നടത്തുന്നത്. എന്നാല്‍ സഹതാപവോട്ടുകള്‍ ലഭിച്ചാല്‍ പോലും ഇത്തവണ വോട്ട് നിലയില്‍ കുറവുണ്ടാകുമെന്ന കണക്കു കൂട്ടലിലാണ് യു.ഡി.എഫ് മുന്നണി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ അഹമ്മദിന്റെ വോട്ട്പെട്ടിയില്‍ ഒരു ലക്ഷത്തി തൊണ്ണൂറ്റിനാലായിരത്തി എഴുന്നൂറ്റി മുപ്പത്തി ഒമ്പത് വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.
എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ സ്ഥിതിയാകെ മാറി. ലീഗിന്റെ കോട്ടകളില്‍ പോലും വിളളലുണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ എൽ.ഡി.എഫിന് മേല്‍ക്കൈ ലഭിച്ചു. നിലമ്പൂരിലും താനൂരിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. തിരൂരങ്ങാടിയില്‍ നിന്ന് പി.കെ. അബ്ദുറബ്ബും പെരിന്തല്‍മണ്ണയില്‍ മഞ്ഞളാംകുഴി അലിയും മങ്കടയില്‍ ടി.എ. അഹമ്മദ് കബീറും കഷ്ടിച്ചാണ് വിജയിച്ചത്.