തിരുവനന്തപുരം: മറ്റക്കര ടോംസ് കോളേജിന് അഫിലിയേഷന് പുതുക്കി നല്‍കിയത് പിന്‍വലിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറോട് ആവശ്യപ്പെട്ടു. അഫിലിയേഷന് നല്‍കാനുള്ള ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്റെ തീരുമാനം അംഗീകരിക്കാനാവില്ലന്ന് മന്ത്രിക്ക് അയച്ച കത്തില്‍ കുമ്മനം വ്യക്തമാക്കി.
അഫിലിയേഷന് നല്‍കുന്നതുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയ പ്രത്യേക സംഘത്തെ മാനേജ് മെന്റ് തെറ്റിധരിപ്പിച്ചതായി കരുതുന്നതായും കുമ്മനം സൂചിപ്പിച്ചു.
കോളേജിന്റെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ കണ്ടെത്തിയിരുന്നു. കോളേജില്‍ ഒരു തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളുമില്ല. കോളേജ് തുടങ്ങുന്നതിന് പത്ത് ഏക്കര്‍ ഭൂമി വേണമെന്ന നിയമമുള്ളപ്പോള്‍ വെറും 50 സെന്റിലാണ് പ്രവര്‍ത്തിക്കുന്നത്.
പ്രിന്‍സിപ്പാളിന് മാത്രമായി ഒരു മുറിയോ കോളേജ് ഹോസ്റ്റലില്‍ വാര്‍ഡനോ ഇല്ല. ആണ്‍കുട്ടികളുടെ ഹോസ്റ്റലിന് അനുബന്ധമായാണ് കോളേജ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. കോളേജ് ചെയര്മാന് ടോം ടി ജോസഫിനെതിരെയും വ്യാപക പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്.
ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളോട് വളരെ മോശമായ രീതിയിലാണ് ഇയാള്‍ പെരുമാറുന്നതെന്നും പരാതിപ്പെട്ടാല്‍ ശാരീരികമായും മാനസികമായും പീഡനങ്ങളാണ് ഉണ്ടാവുകയെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അഫിലിയേഷന് പുതുക്കി നല്‍കിയത് പിന്‍വലിക്കണം, കുമ്മനം രാജശേഖരന് ആവശ്യപ്പട്ടു.