കൊച്ചി: എറണാകുളം മഹാദേവക്ഷേത്രത്തില്‍ അതിക്രമിച്ചു കടന്ന പോര്‍ച്ചുഗീസ് സ്വദേശി പെട്രോയെ കേന്ദ്ര രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. പെട്രോയുടെ ഡയറിക്കുറിപ്പുകള്‍ പരിശോധിക്കാനും ചോദ്യം ചെയ്യലിനുമായി കേരളാ പൊലീസ് വിവര്‍ത്തകന്റെ സഹായം തേടി.
പോര്‍ച്ചുഗീസ് സ്വദേശിയായ പെട്രോ എറണാകുളം മഹാദേവക്ഷേത്രത്തില്‍ അർദ്ധരാത്രിയില്‍ അതിക്രമിച്ചുകടന്നതിലെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. പാകിസ്ഥാന് സന്ദർശനത്തിനു ശേഷമാണ് പെട്രോ കേരളത്തിലേക്ക് എത്തിയതെന്നതും ഇയാള്‍ ക്ഷേത്രത്തില്‍ ചിലവഴിച്ച 15 മനുട്ട് മാത്രം സമയം നീരീക്ഷണ കാമറകള്‍ പ്രവര്‍ത്തനരഹിതമായതും സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നു. ഈ പശ്ചാതലത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും പെട്രോയെ ചോദ്യം ചെയ്യുന്നുണ്ട്.
കയ്യില്‍ പണമില്ലാത്തതിനാല്‍ ഉറങ്ങാനായി ക്ഷേത്രത്തില്‍ കടന്നതാണെന്നാണ് പെട്രോ പൊലീസില്‍ മൊഴി നല്‍കിയിട്ടുളളത്. ഇത് പൂര്‍ണമായി വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യലിന് ഭാഷ തടസമായതോടെ പൊലീസ് വിവര്‍ത്തകന്റെ സഹായത്തോടെയാണ് ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ 16ആം തീയതി രാത്രിയായിരുന്നു പെട്രോ ക്ഷേത്രത്തില്‍ അതിക്രമിച്ചു കടന്നത്. ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. നിരീക്ഷണ കാമറ പ്രവര്‍ത്തന രഹിതമായത് ശ്രദ്ധയില്‍പ്പെട്ടതോടെ സംശയം തോന്നിയ ക്ഷേത്രഭരണസമതി അംഗങ്ങള്‍ വീണ്ടും പരാതി നൽകുകയായിരുന്നു. തുടർന്ന് ഗോവയില്‍ നിന്നും ഇന്നലെ പെട്രോയെ പൊലീസ് കൂട്ടിക്കൊണ്ടു വരികയായിരുന്നു. ഇന്നലെ ഇയാളെ ക്ഷേത്രത്തില്‍ എത്തിച്ച് തെളിവെടുത്തിരുന്നു.