ലഖ്നൗ: ഉത്തർപ്രദേശിൽ കൂട്ട ബലാത്സംഗത്തിനും, ആസിഡ് ആക്രമണത്തിനും ഇരയായി ആശുപത്രിയിൽ കഴിയുന്ന യുവതിയുടെ സമീപമിരുന്നു സെൽഫിയെടുത്ത മൂന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് ഉടനടി സസ്പെൻഷൻ. യുവതിയുടെ സമീപമിരുന്ന് പുഞ്ചിരിച്ചുകൊണ്ട് സെൽഫിയെടുക്കുന്ന പൊലീസുദ്യോഗസ്ഥരുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
മൂന്നു പേരെയും ഉടനടി സസ്പെൻഡ് ചെയ്ത ഉത്തർപ്രദേശ് പൊലീസ് ഇവർക്കെതിരേ അന്വേഷനത്തിനും ഉത്തരവിട്ടിട്ടുണ്ട്. ലഖ്നൗ കിംഗ് ജോർജ്ജ്‘സ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ യുവതിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് സസ്പെൻഷനിലായത്.
സസ്പെൻഷനിലായ മൂന്ന് ഉദ്യോഗസ്ഥരും മനുഷ്യത്വമില്ലാത്തവരാണെന്നും ഇവർക്കെതിരേ ഉടനടി നടപടി സ്വീകരിച്ചതായും മുതിർന്ന പൊലീസ് ഓഫീസർ എ. സതീഷ് ഗണേഷ് മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു. ആക്രമണത്തിനിരയായ യുവതിയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദർശിച്ചു മടങ്ങി അൽപ്പ സമയത്തിനകമായിരുന്നു പൊലീസുദ്യോഗസ്ഥർ യുവതിക്കു സമീപമിരുന്ന് സെൽഫിയെടുത്തത്.
യുവതിയെ ആക്രമിച്ചവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് യോഗി ആദിത്യനാഥ് പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. ഇതിനു ശേഷം മണിക്കൂറുകൾക്കുളളിൽ അക്രമികളിൽ രണ്ടു പേർ പൊലീസ് പിടിയിലായി.