ധാക്ക: ബംഗ്ലാദേശ് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം ചവേറാക്രമണം. വിമാനത്താവളത്തിനു സമീപമുളള പൊലീസ് ചെക്ക് പോസ്റ്റിൽ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. വെളളിയാഴ്ച്ച നടന്ന സംഭവത്തിന്റെ ഉത്തരവാദിത്വം ഭീകരവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
നിരവധി ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അവകാശപ്പെട്ടുവെങ്കിലും ഇതു സംബന്ധിച്ച് അധികൃതരിൽ നിന്നും സ്ഥിരീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം ശരീരത്തിൽ ബോംബും ധരിച്ചെത്തിയ ഭീകരൻ അത് സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്നും മറച്ചു വയ്ക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നെന്നും, ഇസ്ലാമിക് സ്റ്റേറ്റ് അവകാശപ്പെടുന്നതു പോലെ അയാൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നില്ലെന്നും ധാക്ക സിറ്റി പൊലീസ് മേധാവി മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.
അതേസമയം ആയുധങ്ങളും, സ്ഫോടകവസ്തുക്കളുമായി പൊലീസ് ചെക്ക് പോസ്റ്റിലേക്ക് വാഹനമോടിച്ചു കയറ്റാൻ ശ്രമിച്ച ഒരു ഭീകരനെ പൊലീസ് വെടി വച്ചു വീഴ്ത്തി. ധാക്കയിലെ ഖിൽഗാവ് മേഖലയിലായിരുന്നു ഈ സംഭവം. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുളളിൽ ബംഗ്ലാദേശ് തലസ്ഥാനത്ത് ഇത് മൂന്നാമത്തെ സംഭവമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ബംഗ്ലാദേശിൽ തുടർച്ചയായുണ്ടാകുന്ന സ്ഫോടനങ്ങളുടെയും, ആക്രമണങ്ങളുടെയും ഉത്തരവാദിത്വം ഭീകരവാദസംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റും, അൽ ഖ്വായ്ദയും അവകാശപ്പെടാറുണ്ടെങ്കിലും അധികൃതർ ഈ അവകാശവാദങ്ങളെ തളളിക്കളയുകയാണ് ചെയ്തിരുന്നത്. അന്താരാഷ്ട്ര തീവ്രവാദ സംഘടനകളല്ല ആക്രമണത്തിനു പിന്നിലെന്നും പ്രാദേശിക തീവ്രവാദി സംഘടനകളാണ് ഈ ആക്രമണങ്ങൾ നടത്തുന്നതെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം.