ഹൈദരാബാദ്: തെലങ്കാന നിയമസഭാമന്ദിരത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനെ അസഭ്യം പറഞ്ഞ മുൻ കോൺഗ്രസ് എം.പി വി. ഹനുമന്ത റാവുവിനെതിരേ കേസ് രജിസ്റ്റർ ചെയ്തു. മീഡിയ പോയന്റിലേക്കു കടക്കാൻ ശ്രമിച്ച ഹനുമന്ത റാവുവിനെ പൊലീസ് തടഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായാണ് ഹനുമന്ത പൊലീസ് ഓഫീസറെ അസഭ്യം പറഞ്ഞത്.
അഡീഷണൽ ഇൻസ്പെക്ടർ പി. സുധാകറിന്റെ പരാതിയിന്മേൽ ഇയാൾക്കെതിരേ ഇന്ത്യൻ ശിക്ഷാനിയമം 353, 504 മറ്റു വകുപ്പുകൾ ഇവ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. നിയമസഭാചട്ടപ്രകാരം മുൻ എം.പിമാർക്കും, എം.എൽ.എമാർക്കും നിയമസഭയിലെ മീഡിയാ പോയന്റിൽ മാദ്ധ്യമസമ്മേളനം നടത്തുന്നതിന് അധികാരമില്ല. ഇതു തടഞ്ഞതിനാണ് ഹനുമന്ത ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞത്.
ഹനുമന്ത പൊലീസുദ്യോഗസ്ഥനെ അസഭ്യം പറയുന്നതിന്റെ വീഡിയോ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയിക്കഴിഞ്ഞിരുന്നു. എന്നെ തടഞ്ഞു നിർത്താൻ നീയാരാണെന്നും, ഞാൻ എ.ഐ.സി.സി സെക്രട്ടറിയാണെന്നും, നീ പോയി നിന്റെ മുഖ്യമന്ത്രിയോട് പറയെന്നും പറഞ്ഞായിരുന്നു ഹനുമന്ത പൊലീസുദ്യോഗസ്ഥനോട് തട്ടിക്കയറിയത്. മുൻ രാജ്യസഭാംഗമായ ഹനുമന്തയോട് സുധാകർ, താൻ തനിക്കു മുകളിൽ നിന്നു ലഭിച്ചിട്ടുളള നിർദ്ദേശം നടപ്പാക്കുക മാത്രമാണെന്ന് അപേക്ഷാരൂപത്തിൽ പറയുന്നതും വീഡിയോയിൽ വ്യക്തമാണ്.