അഹമ്മദാബാദ്: ഇന്ത്യൻ വംശജനായ കനേഡിയൻ പൗരൻ പ്രാദേശികമായി നിർമ്മിച്ച മൂന്ന് വ്യാജ തോക്കുകളുമായി സൂററ്റിൽ അറസ്റ്റിലായി. ഇയാളുടെ പക്കൽ നിന്നും 16 കാർട്രിഡ്ജുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മാർച്ച് 20നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനേത്തുടർന്ന് കേന്ദ്ര ഏജൻസികളേയും, കനേഡിയൻ എംബസിയേയും വിവരമറിയിച്ചിട്ടുണ്ട്.
ഇസ്മായിൽ അച്ചാഹ എന്ന 42കാരനാണ് രഹസ്യവിവരത്തേത്തുടർന്ന് പൊലീസിന്റെ പിടിയിലാകുന്നത്. മോറ ഭാഗൾ ഭാഗത്തുളള റോഡിലൂടെ നടന്നു പോകവേ അപ്രതീക്ഷിതമായി ഇയാളെ പിടികൂടുകയായിരുന്നുവെന്ന് സൂററ്റ് പൊലീസ് വ്യക്തമാക്കി. സൂററ്റിലെ ഓൽപാഡ് താലൂക്കിൽ നിന്നുളള ഇയാൾ 2002ൽ കാനഡയിലേക്കു കുടിയേറുകയും, 2014ൽ കനേഡിയൻ പൗരത്വം സ്വീകരിക്കുകയുമായിരുന്നുവെന്ന് റാൻഡർ പൊലീസ് സബ് ഇൻസ്പെക്ടർ കെ.എസ് പട്ടേൽ മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.
ഇയാളിൽ നിന്നും കനേഡിയൻ പാസ്പോർട്ട് പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കി. മൂന്നു തോക്കുകളും, 16 കാർട്രിഡ്ജുകളും കൂടാതെ വെടിയുണ്ട നിറച്ച ഒരു മാഗസിൻ, മോഷ്ടിച്ച രണ്ടു ബൈക്കുകൾ എന്നിവയും പിന്നീട് ഇയാളിൽ നിന്നും പിടികൂടിയതായി പൊലീസ് വ്യക്തമാക്കി. 2017 ജനുവരി വരെ മാത്രമാണ് ഇയാളുടെ വിസ കാലാവധി. ജൂലൈയിൽ ഇന്ത്യയിലെത്തിയ ഇയാൾ മൂന്നു ബൈക്കുകൾ മോഷ്ടിച്ച് ഇയാളുടെ ഗ്രാമത്തിലുളള കാലികൃഷി ചെയ്യുന്ന ജോലിക്കാർക്ക് സംഭാവന നൽകിയതായും പൊലീസ് കണ്ടെത്തി. അതേസമയം വ്യാജ തോക്കുകൾ താൻ സ്വന്തമാക്കിയത് സ്വയരക്ഷയ്ക്കു വേണ്ടിയാണെന്നാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്.
2002ൽ ഇയാളുടെ സഹോദരൻ കൊല്ലപ്പെടുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ സംബന്ധിച്ചുളള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അറസ്റ്റ് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലും വിവരമറിയിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.