റിയാദ്: സൗദി അറേബ്യയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രാബല്യത്തിൽ വരുവാൻ ഇനി അഞ്ച് നാളുകൾ മാത്രം. ഇന്ത്യൻ എംബസി അഞ്ചിടത്ത് സേവന കേന്ദ്രങ്ങൾ സ്ഥാപിക്കും. നിയമലംഘകർക്ക് രേഖകൾ നേരേയാക്കി രാജ്യത്ത് തുടരാനാവില്ലന്ന് മന്ത്രാലയം.
നിയമലംഘകരായ ഇന്ത്യക്കാരെ കണ്ടെത്തി നാട്ടിലേക്ക് തിരിച്ചയക്കുവാൻ ഇന്ത്യൻ എംബസി വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തും. എംബസി റിയാദ്, ബുറൈദ, ദമാം, ജുബൈൽ, വാദി ദിവാസിർ എന്നിങ്ങനെ അഞ്ചിടത്ത് പൊതുജന സേവാ കേന്ദ്രങ്ങൾ സ്ഥാപിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. പാസ്പോർട്ട് കൈവശം ഉളളവർ ഈ കേന്ദ്രത്തിൽ എത്തുവാനാണ് നിർദ്ദേശം. കൈവശ രേഖകൾ ഇല്ലാത്തവർ നേരിട്ട് എംബസിയിൽ എത്തണം.
തൊഴിലാളികൾ ഓടിപ്പോയതായി പരാതി നൽകുന്നവരുടെ പാസ്പോർട്ട് എംബസിയിലാണ് എത്തുന്നത്. ഇങ്ങനെ എത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചതിന് ശേഷമേ ഔട്ട് പാസ് നൽകുകയുളളൂ. അതേസമയം കേസുകൾ ഉളളവർക്ക് തീർപ്പാകും വരെ രാജ്യം വിടാനാകില്ല. ട്രാഫിക്ക് പിഴകൾ പോലുളള കേസുകൾ ഉളളവർ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പോയി പരിഹരിച്ചിരിക്കണം.
മുൻകാലങ്ങളിൽ പൊതുമാപ്പ് സമയത്ത് പുതിയ സ്പോൺസറെ കണ്ടെത്തി രാജ്യത്ത് തുടരുവാൻ സൗകര്യം നൽകിയിരുന്നു. അത്തരം ഇളവുകളൊന്നും ലഭിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അനധികൃതമായി നിൽക്കുന്നവർക്ക് അവരവരുടെ രാജ്യത്തേക്ക് പോയതിനു ശേഷം പുതിയ വിസയിൽ മടങ്ങി വരുവാനുളള അവസരം നൽകിയിട്ടുണ്ട്.