മുംബൈ: നാസിക് ജില്ലാപരിഷദിൽ കോൺഗ്രസ്സും, സി.പി.എമ്മും, ശിവസേനയും കൈകോർത്തു. നാസിക് ജില്ലാപരിഷദിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായാണ് മൂന്നു പാർട്ടികളും സഖ്യത്തിലേർപ്പെട്ടത്. ജില്ലാപരിഷദിന്റെ 70 അംഗ സഭയിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായാണ് പുതിയ നീക്കം നടത്തിയതെന്നാണ് വിവരം.
ജില്ലാ പരിഷദിൽ ഏറ്റവുമധികം സീറ്റ് നേടിയിട്ടുളളത് ശിവസേനയാണ്. തൊട്ടു പിന്നിൽ 18 സീറ്റുകളുമായി എൻ.സി.പിയും, 15 സീറ്റുകളുമായി ബി.ജെ.പിയും, 8 സീറ്റുകളുമായി കോൺഗ്രസ്സുമാണുളളത്. ഏറ്റവുമൊടുവിൽ മൂന്നു സീറ്റുകളുമായാണ് സി.പി.എമ്മിന്റെ സ്ഥാനം. അതേസമയം ഏതു വിധത്തിലും ഭാരതീയ ജനതാ പാർട്ടിയെ പ്രതിരോധിക്കുക എന്ന ഒറ്റ ലക്ഷ്യം മുന്നിൽക്കണ്ടാണ് മൂന്നു പാർട്ടികളും സഖ്യത്തിലേർപ്പെട്ടത്.
തിരഞ്ഞെടുപ്പിൽ ശിവസേനാനേതാവ് ശീതൾ സാംഗിൾ 37 വോട്ടുകളുമായി അദ്ധ്യക്ഷസ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോൾ 37 വോട്ടുകൾ തന്നെ നേടി കോൺഗ്രസ്സിന്റെ നയ്ന ഗവിത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
ശിവസേനയുടെ മഹാരഷ്ട്രാവാദമുൾപ്പെടെയുളള നയങ്ങളെ പല്ലും നഖവുമുപയോഗിച്ച് എതിർത്തിരുന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പു കൂടിയാണ് പുതിയ സഖ്യത്തിലൂടെ മറ നീക്കി പുറത്തുവരുന്നതെന്ന് ഇതിനോടകം പരിഹാസമുയർന്നു കഴിഞ്ഞു. സഖ്യത്തിൽ ആകെ സി.പി.എമ്മിനുണ്ടായ ലാഭം രണ്ട് ജില്ലാ പരിഷത്ത് കമ്മറ്റികളുടെ അദ്ധ്യക്ഷ സ്ഥാനം മാത്രമാണ്.
ഏറെ രസകരമായ വാർത്ത ‘സോണിയാഗാന്ധി ഔർ ബാൽ താക്കറേ സിന്ദാബാദ്’ എന്ന വിചിത്ര മുദ്രാവാക്യവും സഖ്യത്തേത്തുടർന്ന് മഹാരാഷ്ട്രയിൽ മുഴങ്ങിയെന്നതാണ്.