ബ്രിട്ടീഷ് പാർലമെന്റിന് മുന്നിൽ ഭീകരാക്രമണം നടത്തിയ ആളെ തിരിച്ചറിഞ്ഞു. കെന്റ് സ്വദേശിയായ ഖാലിദ് മസൂദാണെന്ന് പൊലീസ് വ്യക്തമാക്കി. അതിനിടെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു.
ഭീകരാക്രമണം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് ആക്രമണം നടത്തിയ ആളെ പറ്റിയുള്ള വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയത്. 52 കാരനായ ഖാലിദ് മസൂദാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. തീവ്രവാദ സംഘടനകളുമായി ഇയാൾക്ക് ബന്ധമുള്ളതിന്റെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അത് സംബന്ധിച്ച കാര്യങ്ങൾ അന്വേഷിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിന് മുൻപും നിരവധി കുറ്റകൃത്യങ്ങൾ ഇയാൾ നടത്തിയിരുന്നതായും പൊലീസ് വ്യക്തമാക്കി.
അതിനിടെ ആക്രമണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പൊലീസ് വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി മൂന്ന് സ്ത്രീകൾ അടക്കം എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് രംഗത്തെത്തി. എന്നാൽ മസൂദിന്റെ പേര് പരാമർശിക്കുകയോ ആക്രമണത്തിന്റെ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാനോ ഐഎസ് തയ്യാറായില്ല.
അത് കൊണ്ട് തന്നെ ആക്രമണത്തിന് പിന്നിലെ തീവ്രവാദ സംഘടനകളുടെ ബന്ധവും പൊലീസ് പ്രത്യേകം അന്വേഷിക്കുകയായാണ്. തീവ്രവാദത്തിന് രാജ്യത്തെ ജനങ്ങളെ തോൽപ്പിക്കാൻ കഴിയില്ലെന്നും തീവ്രവാദത്തെ തങ്ങൾ തകർത്തെറിയുമെന്നും പ്രധാനമന്ത്രി തെരേസാമേ പറഞ്ഞു.
ആക്രമണത്തിൽ മരിച്ചവർക്ക് പാർലമെന്റ് അനുശോചനം രേഖപ്പെടുത്തി. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ മരിച്ചവരോടുള്ള അനുശോചനം രേഖപ്പെടുത്താൻ നൂറ് കണക്കിന് പേർ ഒത്തു ചേർന്നു.
ആക്രമണത്തെ തുടർന്ന് അടച്ച വെസ്റ്റ് മിനിസ്റ്റർ പാലം വീണ്ടും തുറന്നു. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.