ചെന്നൈ: അണ്ണാ ഡി.എം.കെയിൽ ശശികല പക്ഷത്തിനും, പനീർ ശെൽവം പക്ഷത്തിനും ഇനിമുതൽ രണ്ടു വ്യത്യസ്ത പേരുകൾ. ശശികല പക്ഷം ഇനിമുതൽ എ.ഐ.എ.ഡി.എം.കെ അമ്മയെന്നും പനീർ ശെൽവം പക്ഷം എ.ഐ.എ.ഡി.എം.കെ പുരട്ച്ചി തലൈവിയെന്നും രണ്ടു പാർട്ടികളായി അറിയപ്പെടും.
ഇരു പാർട്ടിക്കും വ്യത്യസ്ത ചിഹ്നങ്ങളും അനുവദിച്ചു നൽകി. പനീർ ശെൽവത്തിന് ഇലക്ട്രിക് പോസ്റ്റും ശശികലയ്ക്ക് തൊപ്പിയും ആണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നമായി അനുവദിച്ചു നൽകിയത്. അതേസമയം ഓൾ ഇന്ത്യ അണ്ണാ ഡി.എം.കെ എന്ന പേര് ഇരു പാർട്ടികളും ഉപയോഗിക്കാൻ പാടില്ലെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. നേരത്തേ അണ്ണാ ഡി.എം.കെ ഉപയോഗിച്ചു വന്നിരുന്ന രണ്ടില ചിഹ്നത്തിനു വേണ്ടി ഇരുവിഭാഗവും അവകാശവാദമുന്നയിച്ചതോടെ രണ്ടില കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരുന്നു.
മുൻ മുഖ്യമന്ത്രി ജയലളിത മരിച്ചതിനേത്തുടർന്ന് ഒഴിവു വന്ന ചെന്നൈ ആർ.കെ നഗറിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ശശികലപക്ഷം സ്ഥാനാർത്ഥിയായി ടി.ടി.വി ദിനകരൻ, പനീർശെൽവം പക്ഷം സ്ഥാനാർത്ഥിയായി ഇ മധുസൂദനൻ എന്നിവർ മത്സരിക്കും.
ചിഹ്നം സംബന്ധിച്ച അവകാശത്തർക്കം നിലവിൽ വന്നതിനേത്തുടർന്ന് ഇരു കൂട്ടർക്കും മൂന്നു ചിഹ്നങ്ങളും, തങ്ങളുടെ പുതിയ പാർട്ടിയുടെ പേരും നിർദ്ദേശിക്കാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ വ്യവസ്ഥ വച്ചിരുന്നു. ഇതു പ്രകാരമാണ് ഇരുകൂട്ടർക്കും പാർട്ടി പേരും ചിഹ്നവും നിലവിൽ വന്നത്.