തിരുവനന്തപുരം: ശിക്ഷയിൽ ഇളവു നൽകുന്നതിനായി ശുപാർശ ചെയ്തുകൊണ്ട് ജയിൽ വകുപ്പ് നൽകിയ പട്ടികയിൽ ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ കൊടും കുറ്റവാളികളടക്കമുളളവർ. ടി.പി ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊല ചെയ്ത കേസിലെ പ്രതികളായ കൊടിസുനി, കെ.സി രാമചന്ദ്രൻ, കുഞ്ഞനന്തൻ തുടങ്ങിയ 11 കൊടും കുറ്റവാളികളുടെ പേരാണ് ജയിൽ വകുപ്പിന്റെ ശുപാർശയിൽ ഉൾപ്പെടുത്തിയിട്ടുളളത്.
ഇവരെക്കൂടാതെ ഇതേ കേസിൽ ശിക്ഷയനുഭവിക്കുന്ന കിർമാണി മനോജ്, സുനിൽ കുമാർ, റഫീഖ്, അണ്ണൻ സിജിത്ത്, ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാം, കാരണവർ വധക്കേസിലെ ഷെറിൻ, കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മണിച്ചൻ, അപ്രാണി കൃഷ്ണകുമാർ വധക്കേസിലെ ഓംപ്രകാശ് തുടങ്ങിയ എണ്ണം പറഞ്ഞ കൊടും ക്രിമിനലുകളെല്ലാം പട്ടികയിലിടം നേടിയിട്ടുണ്ട്.
എന്നാൽ ഈ പട്ടിക തന്നെയാണോ ഗവർണർക്കു മുൻപിലെത്തിയതെന്നു വ്യക്തമല്ല. ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനെതിരേ കാപ്പ ചുമത്തിയിരുന്നു. ഇയാൾക്ക് ശിക്ഷാ ഇളവിനു ശുപാർശ ചെയ്യാനുളള കാരണമെന്തെന്ന ചോദ്യത്തിന് ശിക്ഷാ ഇളവിനു പരിഗണിക്കുന്ന സമയത്ത് കാപ്പ ഇല്ലായിരുന്നു എന്നാണ് വിശദീകരനം ലഭിച്ചത്.
ജയിൽ വകുപ്പ് സമർപ്പിക്കുന്ന പട്ടിക ഡി.ജി.പി അടക്കമുളള ഉന്നതതലസമിതിയുടെ പരിശോധനയ്ക്കു ശേഷം സർക്കാരിനു സമർപ്പിക്കുകയാണ് ചെയ്യുന്നത്. സർക്കാരാണ് ഇതു സംബന്ധിച്ച അന്തിമ പട്ടികയ്ക്കു രൂപം നൽകുന്നത്. ഇത്തരത്തിൽ സമർപ്പിച്ച 1911 പേരുടെ പട്ടികയിൽ നിന്നും 61 പേരെ ഒഴിവാക്കി 1850 പേരുടെ പട്ടിക ഗവർണർക്കു സമർപ്പിച്ചതായാണ് വിവരം. അതേസമയം വിവരാവകാശനിയമപ്രകാരം ലഭിച്ച വിശദീകരണത്തിൽ നൽകിയിരിക്കുന്ന ഈ പട്ടിക തന്നെയാണോ ഗവർണർക്കു സമർപ്പിച്ചതെന്നതും വ്യക്തമല്ല. ഇതുസംബന്ധിച്ച് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും മുഖ്യമന്ത്രി മറുപടി നൽകാൻ തയ്യാറാകാതെ ഒഴിഞ്ഞു മാറുകയായിരുന്നു.
ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം പേരുടെ പട്ടിക ശിക്ഷാ ഇളവിനായി സർക്കാർ ഗവർണർക്കു സമർപ്പിക്കുന്നത്. അതേസമയം സംസ്ഥാനത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച അരുംകൊലകളുൾപ്പെടെയുളള കേസുകളിലെ കുറ്റവാളികളെയാണ് സർക്കാർ ശിക്ഷാ ഇളവു നൽകി സമൂഹത്തിലേക്കു തുറന്നു വിടാൻ ശ്രമിച്ചതെന്ന വാർത്ത ഞെട്ടലുളവാക്കുന്നതാണ്.