മാണ്ഡ്യ: എം.ബി.എ പഠനത്തിനായി ലോൺ നേടാൻ സാറ മുട്ടാത്ത വാതിലുകളില്ല. ഒടുവിൽ എല്ലാ വഴിയുമടഞ്ഞപ്പോഴാണ് പ്രധാനമന്ത്രിയുടെ സഹായമഭ്യർത്ഥിച്ചത്. ഉടൻ വന്നു പ്രധാനമന്ത്രിയുടെ മറുപടി. കർണ്ണാടകയിലെ മാണ്ഡ്യയിൽ നിന്നുളള 21കാരിക്ക് ഇതു പറയുമ്പോൾ ഇപ്പോഴും അത്ഭുതമാണ്.
സെൻട്രൽ ബാങ്കിനെയാണ് സാറ ലോണിനായി സമീപിച്ചത്. എന്നാൽ സാറയെ ഞെട്ടിച്ചുകൊണ്ട് ബാങ്ക് വായ്പ നിഷേധിക്കുകയാണുണ്ടായത്. നേരത്തേ സാറ എടുത്തിരുന്ന വായ്പകൾ അടച്ചു തീർത്തിട്ടില്ലാത്തതിനാൽ പുതിയ വിദ്യാഭ്യാസ വായ്പ അനുവദിക്കാൻ സാദ്ധ്യമല്ലെന്നായിരുന്നു ബാങ്ക് മറുപടി നൽകിയത്. ഒരു പഞ്ചസാരഫാക്ടറിയിലെ ജീവനക്കാരനാണ് സാറയുടെ പിതാവ്. ഈ തുക സാറ എങ്ങനെ തിരിച്ചടയ്ക്കുമെന്നും ബാങ്കുദ്യോഗസ്ഥൻ ചോദിച്ചെന്ന് സാറ പറയുന്നു. ഇതേത്തുടർന്നാണ് സാറ പ്രധാനമന്ത്രിക്ക് എഴുതിയത്.
ഒട്ടും തന്നെ കാലതാമസമില്ലാതെ പ്രധാനമന്ത്രിയുടെ ഓഫീസിടപെട്ട് വിജയ ബാങ്കിൽ നിന്നും സാറയ്ക്ക് വായ്പ അനുവദിക്കുകയായിരുന്നു.
പ്രധാനമന്ത്രി തന്റെ അപേക്ഷയോട് തീർച്ചയായും പ്രതികരിക്കും എന്നു തനിക്കുറപ്പായിരുന്നെങ്കിലും കേവലം പത്തു ദിവസത്തിനുളളിൽ അദ്ദേഹം മറുപടി നൽകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് സാറ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കണ്ട് തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിച്ചതിൽ അദ്ദേഹത്തോട് നന്ദി പ്രകാശിപ്പിക്കണമെന്നാണ് തന്റെയാഗ്രഹമെന്ന് സാറ പറയുന്നു.