ന്യൂഡൽഹി: പാക് അധീന കശ്മീരിൽ ഇന്ത്യൻ സൈന്യം നടത്തിയ സർജ്ജിക്കൽ സ്ട്രൈക്ക് ഓപ്പറേഷനു ശേഷം രാജ്യാതിർത്തിയിൽ തീവ്രവാദി ആക്രമണത്തിലും, വെടിനിർത്തൽ കരാർ ലംഘനത്തിലും ഗണ്യമായ കുറവുണ്ടായതായി സർക്കാർ രാജ്യസഭയെ അറിയിച്ചു.
സർക്കാർ രാജ്യസഭയിൽ അവതരിപ്പിച്ച കണക്കു പ്രകാരം 2016 ഒക്ടോബർ 1നും ഡിസംബർ 31നുമിടയിൽ 87 ഭീകരവാദി ആക്രമണങ്ങളാണ് അതിർത്തിയിലുണ്ടായത്. 2016 ജൂലൈ 1നും സെപ്റ്റംബർ 30നുമിടയിൽ ഇത് 110 ആയിരുന്നു. സർജ്ജിക്കൽ സ്ട്രൈക്കിനു മുൻപായുളള മൂന്നു മാസങ്ങളിൽ 34 സുരക്ഷാസൈനികർ കൊല്ലപ്പെട്ടപ്പോൾ തുടർന്നുളള മൂന്നു മാസങ്ങളിൽ 19പേർക്കാണ് ജീവൻ നഷ്ടമായത്.
തീവ്രവാദവുമായി ബന്ധപ്പെട്ട സംഭവങ്ങളിലുണ്ടായ കുറവ് ജൂലൈയിൽ ഹിസ്ബുൾ ഭീകരൻ ബുർഹാൻ വാനിയെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചതിനേത്തുടർന്നുണ്ടായ കലാപത്തിലും കാര്യമായ കുറവാണ് ഉണ്ടാക്കിയിട്ടുളളത്.
അതിർത്തിയിൽ പാകിസ്ഥാന്റെ ഭാഗത്തുനിന്നുളള വെടിനിർത്തൽ കരാർ ലംഘനങ്ങളിലും സർജ്ജിക്കൽ സ്ട്രൈക്കിനേത്തുടർന്നുളള മാസങ്ങളിൽ വൻ കുറവാണുണ്ടായതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. സർജ്ജിക്കൽ സ്ട്രൈക്ക് ഓപ്പറേഷൻ; തീവ്രവാദത്തെ പിന്തുണയ്ക്കുന്ന നടപടിയിൽ പാകിസ്ഥാന് വീണ്ടുവിചാരമുണ്ടാക്കുന്നതിനു വഴി വച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് രാജ്യസഭയെ അറിയിച്ചു.
പാകിസ്ഥാൻ തീവ്രവാദത്തെ പിന്തുണയ്ക്കുന്ന നടപടി പൂർണ്ണമായും അവസാനിപ്പിച്ചതിനു ശേഷമേ ഇരു രാജ്യങ്ങളും തമ്മിലുളള ചർച്ചകൾക്കു സാദ്ധ്യതയുളളൂവെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിൽ നിന്നുളള ഭീകരവാദം അവസാനിപ്പിക്കാൻ പാകിസ്ഥാൻ തന്നെ മുൻകൈ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.