ലഖ്നൗ: രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിനെ നേർവഴിയിലെത്തിക്കാൻ യോഗിയുടെ ആദ്യ ചുവടു വയ്പ്പ്. സർക്കാർ ഓഫീസുകളിൽ പാൻ മസാല, ഗുഡ്ക്ക പോലെയുളള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിനെതിരേ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ ഓഫീസിന്റേതുൾപ്പെടെ സംസ്ഥാനത്തെ മിക്ക സർക്കാർ കാര്യാലയങ്ങളുടെയും ഭിത്തികൾ ഉദ്യോഗസ്ഥർ ചവച്ചു തുപ്പിയ പാൻ മസാലയുടെ കറപുരണ്ടാണിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഓഫീസുകളിൽ പാൻമസാലയുടെ ഉപയോഗം നിരോധിച്ചു കൊണ്ട് മുഖ്യമന്ത്രി ഉത്തരവിറക്കിയത്.
സർക്കാർ കെട്ടിടങ്ങളിൽ പോളിത്തീൻ ഉൽപ്പന്നങ്ങളുടെ ഉപയോഗവും നിരോധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും, ആശുപത്രികളുടെയും 500 മീറ്റർ ചുറ്റളവിൽ പുകയിലയുൽപ്പന്നങ്ങൾ വിൽക്കുന്നതു നിരോധിച്ചുകൊണ്ടും ഉത്തരവിറങ്ങിയിട്ടുണ്ട്.
സർക്കാരുദ്യോഗസ്ഥർ അവരവരുടെ ദൈനംദിന പ്രവർത്തി റിപ്പോർട്ടുകളുടെ പ്രസന്റേഷൻ നിർമ്മിക്കുന്നതിനും നിർദ്ദേശമുണ്ട്. എല്ലാ ദിവസവും വൈകിട്ട് 6നും 10നും ഇടയിലാവണമിത്. ഈ സമയം എല്ലാ വകുപ്പുകളിലെയും മന്ത്രിമാരടക്കം ഹാജരുണ്ടാവണം; മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ഇന്നലെ അനക്സ് കെട്ടിടത്തിലെത്തിയ യോഗി, ഏതാണ്ട് എല്ലാ വകുപ്പുകളും സന്ദർശിച്ചു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, മന്ത്രിമാരായ അനുപമ ജയ്സ്വാൾ, മൊഹ്സിൻ റാസ, ചീഫ് സെക്രട്ടറി രാഹുൽ ഭട്ട്നാകർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പാൻമസാല, ഗുഡ്ക്ക ഇവയുടെ നിരോധനം സംബന്ധിച്ച നിർദ്ദേശം ഹെഡ്ക്വാർട്ടേഴ്സിലെയും, മറ്റ് ഓഫീസുകളിലെയും ഉദ്യോഗസ്ഥർക്ക് നൽകിയതായും, ഉത്തരവു ലംഘിക്കുന്നവർക്കെതിരേ ആദ്യ നടപടിയെന്ന നിലയിൽ സസ്പെൻഷൻ ഉൾപ്പെടെയുളള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ഡെപ്യൂട്ടി രജിസ്ട്രാർ അശോക് സിംഗ് പറഞ്ഞു.
അനധികൃത അറവുശാലകളും, കാലിക്കടത്തും നിരോധിച്ചുകൊണ്ട് നേരത്തേ മുഖ്യമന്ത്രി ഉത്തരവിറക്കിയിരുന്നു.